കൂട്ടായ്മയുടെ മാധുര്യം ഞാൻ വിശ്വാസജീവിതത്തിന്റെ ആദ്യനാളുകളിൽ ശരിക്കും അനുഭവിച്ചിട്ടുണ്ട്. അതിനെറെക്കുറെ 26 വർഷത്തെ പഴക്കമുണ്ട്.
പെന്തകൊസ്തിലേക്കു ഒറ്റയ്ക്ക് പോയതിൽ വീട്ടുകാർക്ക് എതിർപ്പൊട്ടും ഇല്ലായിരുന്നു. ചെന്ന് ചേർന്ന കൂട്ടായ്മയിലെ വിശ്വാസികളും സ്നേഹമുള്ളവരായിരുന്നു. ഒരു മീറ്റിങ്ങിനു കണ്ടില്ലേൽ തിരക്കും. സുഖമില്ലെങ്കിൽ ഓടിവരും. ദൂരെയുള്ള കൂട്ടായ്മകൾക്ക് വിളിച്ചുകൊണ്ടു പോകും. സഭയിലും ശ്രുശ്രൂഷകളിലും പുതിയ വിശ്വാസികൾക്കും പങ്കാളിത്തം കൊടുക്കുവാൻ ശ്രുശ്രൂഷകൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഒരിടത്തും ഒഴിവാക്കപ്പെട്ടെന്ന ഫീൽ ഒരിക്കലും ആർക്കും ഉണ്ടാകാറില്ലായിരുന്നു. ആത്മീകവും മാനസികവും ആയി ഒട്ടുമിക്കവരും ശരിക്കും സന്തോഷം അനുഭവിച്ച സുദിനങ്ങൾ ആയിരുന്നത്. വർഷങ്ങൾ ഇങ്ങോട്ടു വന്നപ്പോൾ പണ്ടത്തെ കൂട്ടായ്മയുടെ സന്തോഷങ്ങൾ കുറഞ്ഞപോലെ തോന്നിയിട്ടുണ്ട്. ഇവിടെ പലരും ഒറ്റപ്പെട്ടുപോകുന്ന പോലെ തോന്നിയിട്ടുണ്ട്. പക്ഷാഭേദങ്ങൾ ഉള്ളപോലെ തോന്നാറുണ്ട്.
പ്രാദേശിക സഭാ ശ്രുശ്രൂഷകന് എല്ലാവരെയും ഒരേമനോഭാവത്തോടെ ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന തോന്നൽ പലപ്പോഴും ഉണ്ടായിട്ടുണ്ട്. നിക്ഷ്പക്ഷം ആയി അഭിപ്രായം പറയുന്ന പലരും ഒറ്റപ്പെടുന്നതും അവരെ വഴക്കാളി എന്ന ഓമനപ്പേരിട്ട് വിളിക്കുന്നതും കണ്ടിട്ടുണ്ട്. പാസ്റ്റരെക്കാൾ ആധികാരികം ആയി വചനം പറയാൻ പ്രാപ്തി ഉള്ള വിശ്വാസിക്ക് ഒന്നിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചതായി തോന്നിയിട്ടില്ല.
കഴിവുള്ളവരെ നല്ല മനോഭാവത്തോടെ വളർത്താൻ താല്പര്യം ഉള്ള ആരെയും പലപ്പോഴും കണ്ടിട്ടില്ല. കാര്യപ്രാപ്തി ഉള്ളവരെയും വചന നിശ്ചയം ഉള്ളവരെയും കാഴ്ചക്കാരാക്കി പരിജ്ഞാനം ഒട്ടും ഇല്ലാത്ത ഉപജാപക വൃന്ദങ്ങൾക്കു വേദി കൊടുക്കുന്നത് പലപ്പോഴും കണ്ടോണ്ടിരുന്നിട്ടുണ്ട്. ആരെങ്കിലും ഇവർക്ക് മുള്ളെന്നു തോന്നിയാൽ ഇല്ലാക്കഥകൾ ഉണ്ടാക്കി പൊടിപ്പും തൊങ്ങലും വച്ച് പ്രചരിപ്പിച്ചു അവരുടെ ഉള്ള ആത്മവിശ്വാസം കൂടെ കളയുന്നത് കണ്ടിട്ടുണ്ട്.
പണ്ടൊക്കെ കൂട്ടായ്മകളിൽ ബന്ധങ്ങൾക്ക് വിലയുണ്ടായിരുന്നു. എല്ലാവരും നിന്നു പരസ്പരം കുശലം പറഞ്ഞും സംസാരിച്ചുമേ പിരിഞ്ഞിരുന്നുള്ളു. ഇന്നങ്ങനെയുള്ള കാഴ്ചകൾ അപൂർവമായിരിക്കുന്നു . പണം ഉള്ളവരോട് കൂട്ടായ്മ കഴിഞ്ഞാൽ അച്ചായാ നില്ക്കു ഊണ് കഴിച്ചിട്ട് പോകാം എന്ന് പറയുന്ന പല ശ്രുശ്രൂഷകരും പാവങ്ങളോടും തങ്ങൾക്കു അനഭിമിതർ ആയവരോടും ഇങ്ങനെ പറഞ്ഞു കണ്ടിട്ടില്ല .
ഒരു സഭ ഒൻപതായി പിളർത്തുന്നതിലും ചില ശ്രുശ്രൂഷകന്മാർ വഹിക്കുന്ന പങ്കു ചെറുതല്ല. വിശ്വാസികൾ തമ്മിൽ നല്ല ബന്ധങ്ങൾ ഉണ്ടായിരുന്ന സഭകളിൽ പോലും സ്ഥാപിത താൽപര്യങ്ങൾക്കായി കുത്തിത്തിരിപ്പുണ്ടാക്കി ആടുകളെ തമ്മിൽ ഇടിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നവരെയും കണ്ടിട്ടുണ്ട്. ആരാധനാലയങ്ങൾ തുറക്കണം തുറക്കണം എന്ന് ശബ്ദം ഉയർത്തുന്നവർക്കു ഇനിയെങ്കിലും ഇടയൻ ആകാൻ കഴിയണം.
പണ്ട് കണ്ടവരിൽ പലരും കൂലിക്കാർ ആയിരുന്നു. നല്ല ഇടയന് മാത്രമേ പരുക്കുപറ്റിയവരെ തോളിൽ എടുക്കാനും വയ്യാത്തവരെയൊക്കെ പതുക്കെ നടത്താനും കഴിയൂ. ആലയങ്ങൾ തുറക്കുന്നതിലൂടെ ആദ്യകാല കൂട്ടായ്മയുടെ ആനന്ദത്തിലേക്കു സഭകൾക്ക് മടങ്ങാൻ കഴിയണം. അതിനു ശ്രുശ്രൂഷകന്മാർ തന്നെ മുൻകൈ എടുക്കണം.
പക്ഷാഭേദം കാണിക്കരുത്. എല്ലാവരെയും ഒരേപോലെ സ്നേഹിക്കാൻ കഴിയണം. അതിനു സമ്മതിക്കാതെ കണ്ണുരുട്ടുന്നവർ ഉണ്ടെങ്കിൽ അതൊന്നും കൂസാതെ ശരിയായ നിലപാടുകളിൽ ഉറച്ചു നിൽക്കാൻ ശ്രുശ്രൂഷകന്മാർക്കു കഴിയണം ഈ കാലഘട്ടം മൂലം ഒരു മാറ്റം ഉണ്ടാകണം എന്നാണു ദൈവവും ആഗ്രഹിക്കുന്നത്.
അതുണ്ടാകുന്നില്ലെങ്കിൽ വീണ്ടും തുറക്കുന്നതുകൊണ്ടും വലിയ പ്രയോജനമൊന്നും ഇല്ല.
– റോയി പതാലിൽ വർഗ്ഗീസ്
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.