ഈ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് ഭർത്താവിന്റെ മാനസിക, ശാരീരിക പീഡനങ്ങൾ സഹിച്ചിരുന്ന വിസ്മയ എന്ന യുവതിയെ ഭർത്തൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വഴക്കിനെ തുടർന്ന് വിസ്മയ ബാത്ത്റൂമിൽ കയറി തൂങ്ങുകയായിരുന്നു എന്നാണ് അറസ്റ്റിലായ ഭർത്താവ് കിരൺ പോലീസിനോട് പറഞ്ഞത്. എന്നാൽ ഇപ്പോൾ കൊലപാതക സാധ്യതയാണ് പോലീസ് അന്വേഷിക്കുന്നത്. തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നിഗമനമുണ്ടെങ്കിലും സാഹചര്യ തെളിവുകൾ അന്വേഷണ സംഘത്തെ തുടക്കം മുതൽ സംശയത്തിലാക്കിയിരുന്നു. ഇതിനാലാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഐ ജി ഡി.ജി ഹർഷിത അട്ടല്ലൂരി വിസ്മയ തൂങ്ങിമരിച്ചതായി ഭർത്താവ് കിരൺ കുമാറും കുടുംബവും പറയുന്ന സ്ഥലത്തെത്തി പരിശോധിച്ചത്. കിടപ്പുമുറിയിലും ചേർന്നുള്ള ശുചി മുറിയിലും ഐജി നേരിട്ടെത്തി വിശദമായി പരിശോധന നടത്തിയിരുന്നു. കുളിക്കാനുപയോഗിക്കുന്ന ടവ്വൽ ഉപയോഗിച്ച് ശുചിമുറി വെൻറിലേഷനിൽ തൂങ്ങിമരിച്ചുവെന്ന കിരണിന്റെ മൊഴി എങ്ങനെ സംഭവിക്കുമെന്നതാണ് ചോദ്യം.
അതിനാൽ ഈ മൊഴി പോലീസ് പൂർണ്ണമായി വിശ്വാസത്തിൽ എടുത്തിട്ടില്ല. കിരണിന്റെ അച്ഛനും അമ്മയും നൽകിയ മൊഴി അനുസരിച്ച് നിലവിളി കേട്ട് ഓടിയെത്തുമ്പോൾ വിസ്മയയ്ക്ക് കിരൺ പ്രഥമ ശുശ്രൂഷ നൽകുന്നതാണ് കണ്ടത്. ശുചി മുറിയിൽ കയറി 20 മിനുട്ടായിട്ടും വിസ്മയ പുറത്തെത്തിയില്ലെന്നും തുറന്ന് നോക്കിയപ്പോൾ കണ്ടത് വെൻറിലേഷനിൽ തൂങ്ങി നിൽക്കുന്ന ഭാര്യയെ ആണെന്നുമാണ് കിരൺ അവരോട് പറഞ്ഞത്. വെൻറിലേഷനിൽ തൂങ്ങി നിന്ന ഭാര്യയെ ഒറ്റക്കെടുത്ത് ഉയർത്തി കെട്ടഴിച്ച ശേഷം പ്രഥമ ശുശ്രൂഷ നൽകി എന്ന മൊഴിയും പോലീസ് പൂർണ്ണമായി വിശ്വസിച്ചിട്ടില്ല. ഇതിനിടെ വിസ്മയയുടെ മൊബൈൽ ഫോൺ കിരൺ നശിപ്പിച്ചിരുന്നു. ഫോൺ കിരൺ നശിപ്പിച്ചത് തെളിവുകൾ ഇല്ലാതാക്കാൻ വേണ്ടിയാണോ എന്നതും അന്വേഷണ പരിധിയിലാണ്. കിരണിന്റെയും വിസ്മയയുടെയും 3 മൊബൈൽ ഫോണുകളുടെ ഡാറ്റാ പുന:സൃഷ്ടിക്കാനായി ഫോറൻസിക് സെൻറിഫിക് വിദഗ്ധർക്ക് കൈമാറി. വിസ്മയയുടെ കൈ ഞരമ്പ് മുറിച്ച നിലയിൽ ആയിരുന്നു.
തുടയിൽ ൽ ചോരക്കറയു മുണ്ടായിരുന്നു. എന്നാൽ അതിനു മേലെ യാതൊരു കറയും പറ്റാതെയാണ് വിസ്മമയയുടെ പാന്റ് കിടന്നത്. ഇതെല്ലാം പോലീസ് വിശദമായി അന്വേഷിക്കും. വിസ്മയയ്ക്കും കുടുംബത്തിനുമെതിരെ കിരണിന്റെ മാതാപിതാക്കൾ തുടർച്ചയായി നടത്തുന്ന പരാമർശങ്ങളും ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. പറഞ്ഞ അത്രയും സ്വർണ്ണം തന്നിട്ടില്ലെന്നും, കിരൺ ആവശ്യപ്പെട്ട കാർ അല്ല നൽകിയതെന്നുമൊക്കെയുള്ള പരാമർശങ്ങൾ വിസ്മയുടെ മരണശേഷവും കിരണിന്റെ ബന്ധുക്കൾ നടത്തിയിരുന്നു. കിരണിന്റെ ബാങ്ക് അക്കൗണ്ടും, വിസ്മയയുടെ സ്വർണ്ണം സൂക്ഷിച്ചിരുന്ന ലോക്കറും മരവിപ്പിച്ചു.സ്ത്രീധനമായി നൽകിയ കാറും, സ്വർണ്ണവും തൊണ്ടിമുതലാക്കി കോടതിയിലെത്തിക്കും.ഇതേ സമയം കിരൺ കുമാറിനെ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയിൽ വാങ്ങും. മരണം സംബന്ധിച്ച ചില സംശയങ്ങൾക്ക് സ്ഥിരീകരണം ഉണ്ടാക്കിയതിനു ശേഷമാവും പോലീസ് കസ്റ്റഡി അപേക്ഷ നൽകുക. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ പോലീസ് സർജ്ജൻ കിരൺകുമാറിന്റെ വീട്ടിൽ എത്തിച്ച് പരിശോധന നടത്തും.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.