ഇസ്ലാമോഫോബിയ? (രാഷ്ട്രീയനിഗൂഢതകൾ ഭാഗം -2)

ഇസ്ലാമോഫോബിയ?  (രാഷ്ട്രീയനിഗൂഢതകൾ ഭാഗം -2)
July 31 08:45 2020 Print This Article

” ഇസ്ലാം വിശ്വാസത്തെപ്പറ്റി നമ്മുടെ സ്‌കൂളുകളിൽ കൂടുതൽ പഠിപ്പിക്കേണ്ടിയിരിക്കുന്നു. ഏറ്റവും ഉയർന്ന കുറ്റബോധമുണർത്തുന്ന വിശ്വാസസംഹിതയുളളത് ഇസ്ളാമിനാണ് ” ഏംഗേജ് ആക്ഷൻ സംഘടിപ്പിച്ച ” മില്യൺ മുസ്ലിം വോട്സ് ” എന്ന പരിപാടിയിൽ, അമേരിക്കൻ പ്രസിഡന്റ് പദവിക്കായി മത്സരിക്കുന്ന ഡെമോക്രാറ്റ്‌ സ്ഥാനാർഥി ജോ ബൈഡൻ ഈ വിശ്വാസ പ്രഖ്യാപനം കഴിഞ്ഞ തിങ്കളാഴ്ച നടത്തിയിരുന്നു.

മാത്രമല്ല, “പ്രസിഡന്റ് ട്രമ്പ് മുസ്ളീം രാജ്യങ്ങളിൽനിന്നും അമേരിക്കയിലേക്ക് വരുന്നവരുടെമേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ, താൻ പ്രസിഡന്റ് ആകുന്ന ആദ്യ ദിവസം തന്നെ എടുത്തു കളയുമെന്നും ബൈഡൻ അവിടെ വിളംബരം ചെയ്തെന്നു ന്യൂസ് ടീവിയിലൂടെ കേട്ടു. കാരണം ഇപ്പോൾ വൈറ്റ് ഹൌസിൽ കുടിയേറി പാർത്തിരിക്കുന്ന ആൾക്ക് അമിതമായ മനസ്സാക്ഷിക്കുവിരുദ്ധമായ ഇസ്‌ലാമോഫോബിയ എന്ന അസുഖമാണല്ലോ” (ഫോക്സ് ന്യൂസ് ആയതുകൊണ്ട് അവർ പറഞ്ഞതൊന്നും വിശ്വസിക്കരുതെന്നു കല്പനയുണ്ടല്ലോ !, അതുകൊണ്ടു ഈ പറഞ്ഞതിലും ഒന്നും വിശ്വസിക്കരുതേ). അഥവാ പറഞ്ഞതാണെങ്കിൽ മില്യൺ വോട്ടുകളും ബൈഡനു കൂടുതൽ ലഭിക്കാം. കാരണം മുസ്ലിം ഒറ്റക്കെട്ടാണ്, അവരെ സുഖിപ്പിച്ചാൽ അവർ ചങ്ക് പറിച്ചു തരും.

വിവരവും ദീര്ഘവീക്ഷണവുമുള്ള രാഷ്ട്രശില്പികൾ ദൈവവിശ്വാസത്തോടെ “ഇൻ ഗോഡ് വീ ട്രസ്റ്റ് ” എന്ന അടിത്തറയിൽ കെട്ടിപ്പടുത്ത അമേരിക്ക ഇത്രയും പിടിച്ചുനിന്നത്, ഇന്ന് ഒരു ചരിത്രസംഭവല്ലാതാക്കിയിരിക്കുന്നു. ദൈവത്തിനെയും ബൈബിളിനെയും പത്തു കല്പനകളെയും പ്രാര്ഥനയെയും ഹറാമായി മൊഴിചൊല്ലിയതിന്റെ പിന്നിലും ഈ രാഷ്ട്രീയ നിഗൂഢതകൾ മാത്രമേയുള്ളു.

അന്നത്തെ ദൈവത്തെക്കാൾ, മുസ്ലിമുകളുടെ അള്ളാഹുവാണ് ശ്രേഷ്ഠൻ എന്ന് ബൈഡനു ഭൂതോദയം ഇപ്പോൾ കിട്ടിയെന്നു തോന്നുന്നു. കാരണം അള്ളാഹുവിനെ പുകഴ്ത്തിയാൽ ഒരു മില്യൺ വോട്ട് ഡെമോക്രാറ്റിനു കിട്ടുമെങ്കിൽ, നമ്മുടെ പൂർവപിതാക്കന്മാരെ മാത്രമല്ല, റിപ്പബ്ലിക്കൻ സ്തുതി പാടുന്ന ദൈവത്തിനെയും തള്ളിപ്പറയാൻ എന്തിനു മടിക്കണം ?

ട്രമ്പിനെ പുകച്ചു പുറത്താക്കണമെന്ന അജണ്ടായുമായി അരയും തലയും മുറുക്കി മുസ്ലിമുകൾ പടയൊരുക്കം തുടങ്ങിയിരിക്കുന്നതിനാൽ, 2020 നവമ്പറിൽ ആഗതമാകുന്ന പ്രസിഡൻഷ്യൽ ഇലക്ഷൻ അത്ര നിസ്സാരമായിരിക്കില്ല. മുസ്ലിമുകളെ തീവ്രവാദികളായി മുദ്രകുത്തുകയും, മുസ്ലിം ആയാൽ അമേരിക്കയിലോട്ടു വരാൻ യാത്രാവിലക്കും കല്പിച്ചിരിക്കുന്ന ട്രമ്പിനെ, വംശീയവിദ്വേഷിയാക്കി തോൽപിക്കാൻ ആരുമായും കൂട്ടുകൂടാൻ അവർ തയ്യാറായിക്കഴിഞ്ഞു.

കണക്കുകൾ അവഗണിക്കാവുന്നതല്ല. 35 ലക്ഷത്തിലധികം വരുന്ന മുസ്ലിം ജനത, അമേരിക്കയുടെ 33 കോടി ജനസംഖ്യയുടെ 1% മാണെങ്കിലും, ക്രിസ്ത്യാനിക്കും യൂദവംശജരുടെയും പിന്നിൽ മൂന്നാം സ്ഥാനത്തുനിൽക്കുന്ന വലിയമതവിഭാഗം തന്നെയാണ്. ഒരു വൻമത്സരത്തിനും മുന്നിൽ നിൽക്കാൻ കഴിയാത്ത ഒരു ശക്തിയുമാണ്. അവരെ തരം തിരിച്ചാൽ കറുത്ത വർഗ്ഗത്തിൽ പെട്ടവർ – 25%, വെള്ളക്കാർ – 24%, ഏഷ്യക്കാർ – 18%, പലവക – 7%, ഹിസ്പാനിക് -5% എന്നതാണ് ഏകദേശരൂപം.

ട്രമ്പിന്റെ രണ്ടാം വരവിനെ നഖശിഖാന്തം എതിർക്കാൻ തക്കതായ കാരണം അവർക്ക് ഉണ്ടല്ലോ, പിന്നെ അവരെ ഗാഢം പുണരാൻ ഡെമൊക്രാറ്റ്‌ സ്ഥാനാർഥിക്കു നല്ല അവസരം കിട്ടിയത് വിനിയോഗിച്ചില്ലെങ്കിൽ, എന്ത് പൊളിറ്റിക്കൽ സയൻസ് ?

വിസ്കോൺസിൻ, മിഷിഗൺ, ഫ്ലോറിഡാ, പെനിസിൽവേനിയ തുടങ്ങിയ നാല് സംസ്ഥാനങ്ങൾ അടുത്ത പ്രസിഡന്റിനെ തീരുമാനിക്കും എന്നാണു വിർജീനിയയിലെ ഏംഗേജു സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ മുഹമ്മദ് ഗുല പ്രസ്താവിച്ചത്. ആ സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റ് മുന്നേറ്റം സൃഷ്ടിച്ചാൽ ട്രമ്പിന് കനത്ത ആഘാതം ഏല്പിക്കാൻ കഴിയുമെന്നും, അതിനായി മുസ്ലിം വോട്ടുകൾ മറിക്കാൻ, തങ്ങൾ ബോധവൽക്കരണവും പ്രചാരണവും നടത്തിക്കൊണ്ടിരിക്കുന്നു എന്നതും ഗുലാ വെളിപ്പെടുത്തിക്കഴിഞ്ഞു. 3.5 മില്യൺ വരുന്ന മുസ്ലിം വോട്ടുകൾക്ക് നിർണ്ണായകമായ ബലം പ്രകടിപ്പിക്കാൻ പറ്റിയ അവസരം തന്നെ.

സോഷ്യൽ മീഡിയയിൽ ട്രമ്പ് മുസ്ലിം ജനതതിയോടു കാട്ടുന്ന വിവേചനം ലോകമെമ്പാടും മൈനോറിറ്റി വിഭാഗങ്ങൾ കൊട്ടിഘോഷിക്കുന്ന ഒരു സംഗതിയാനെന്നതിൽ സംശയമില്ല. അലക്സാന്റ്രിയാ ഒകാസിയൊ കൊര്ടെസ് (ന്യു യോർക്ക് ), അയെന്ന പ്രെസ്സ്ളി (മാസ്സചുസ്സെ), റഷിദ ട്ലെയ്ബ് (മിഷിഗണ്‍) തുടങ്ങിയ 4 സെനറ്റർമാരെ ‘സ്ക്വാഡ്’ എന്ന വിശേഷണത്തിൽ ആണ് അമേരിക്കൻ മീഡിയായിൽ അറിയപ്പെടുന്നത് തന്നെ. കൂട്ടത്തിൽ വിർജീനിയയിലെ സ്റ്റേറ്റ് നിയമസഭാംഗം ഇബ്രാഹിം സമിറ കൂടി തന്റെ വിജയത്തിന്റെ പിന്നിൽ മുസ്ലിം വോട്ടുകൾ പ്രധാനമായിരുന്നുവെന്നു അവകാശപ്പെടുന്നതോടൊപ്പം, 2020 ലെ ഇലക്ഷനിൽ മുസ്ലിമുകൾ സംഘടിതമായി തങ്ങളുടെ കരുത്തു കാണിക്കണമെന്നും ആഹ്വാനം ചെയ്തിരിക്കുന്നു.

അമേരിക്കയിലെ 10 സ്റ്റേറ്റുകളിൽ ഗണ്യമായ മുസ്ലിം സാന്നിദ്ധ്യം ഉണ്ടെന്ന് സ്ഥിതിവിവര ക്കണക്കുകള്‍ വെളിവാക്കുന്നു. ഇല്ലിനൊയി – 2.8%, വിര്ജിനിയ – 2.7%, ന്യുയോർക് – 2%, ന്യു ജേഴ്‌സി -1.8%, ടെക്‌സാസ് – 1.7%, മിഷിഗൺ – 1.2%,, ഫ്ലോറിഡാ – 0.9%, ഡെലവേർ – 0.8%, പെനിസിൽവേനിയ -0.6%, കാലിഫോർണിയാ -0.6% എന്നിങനെയാ ണ്. അമേരിക്കയിലെ ഏറ്റവും ശക്തമായ മുസ്‌ലീം അവകാശ സംരക്ഷണ സംഘടനയായ കൗൺസിൽ ഓൺ അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ്‌ ഡയറക്ടർ ഡോ. അബ്ബാസ് ബര്സീഗർ പറയുന്നു “2019 നേക്കാള്‍ 2020 ൽ തങ്ങളുടെ അവകാശ സംരക്ഷണത്തിനായി താഴേക്കിടയില്‍ നിന്നു തന്നെ നീക്കം ആരംഭിച്ചു കഴിഞ്ഞു.”

വൺ ഉമ്മഹ് (ദൈവത്തിനു കീഴിൽ ഒറ്റ രാഷ്ട്രം) എന്ന മാസികയിൽ അൽഖൈദ ഗ്രൂപ്പ് അവരെ “ചാമ്പ്യൻ ഓഫ് ദി ഓപ്പ്രെസ്സ്ഡ് ” എന്ന് വിശേഷിപ്പിച്ചുകൊണ്ടു, ഇന്നത്തെ പോലീസ് അതിക്രമങ്ങളും, കോവിഡ്-19, സാമ്പത്തികമാന്ദ്യം ലോക്ക്ഡൌൺ തുടങ്ങിയ പ്രതിസന്ധികളെ ചൂഷണം ചെയ്ത് ആഗോളതലത്തിൽ ഭീകരവാദപ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്ന സൂചനകളും നൽകുന്നു. മദ്ധ്യപൂർവ്വേഷ്യയിൽ പാശ്ചാത്യശക്തികൾ നടത്തുന്ന അതിക്രമങ്ങൾക്ക് ലഭിക്കുന്ന ദൈവശിക്ഷയാണ് ഇന്നത്തെ മഹാമാരികൾ എന്ന് പറഞ്ഞു യുവാക്കളെയും അവരുടെ അഭ്യുദയകാംക്ഷികളെയും പ്രചോദിപ്പിക്കുന്നതിൽ അല്ഖായിദയും ഇസ്ലാമിക് സ്റ്റേറ്റ് എന്ന സംഘടനയും മുന്നേറുന്നു.

“1960 കളിൽ മുളച്ചുവന്ന ഭീകര ഇടതുപക്ഷ ഗ്രൂപ്പുകൾ കെട്ടടങ്ങിയിട്ടില്ലെന്നും , പുകമറക്കുള്ളിൽനിന്നും അവർ ശക്തമായി തിരിച്ചുവരുന്നത്, ഇന്നത്തെ മതതീവ്രവാദികളുമായി  സഹകരിച്ചുകൊണ്ടാണ് – പ്രത്യേകിച്ചും പുതിയ സഖ്യം ഇസ്‌ലാമിക് തീവ്രവാദികളുമായി” . ബ്ലാക്ക് ലൈവ്സ് മാറ്റേഴ്സ് ഇസ്ലാമിസ്റുകളും കമ്മ്യൂണിസ്റ്റുകളുമായി കൈകോർത്ത് പാശ്ചാത്യശക്തികളെ ഇല്ലാതാക്കാൻ എന്ന തലക്കെട്ടോടെ “ദി ബ്ലെയ്‌സ് ന്യൂസ് ” ജൂലൈ 22.

മിനിയപോലീസ് എന്ന സ്ഥലത്തു ജോർജ്ജ്‌ ‌ ഫ്ലോയിഡ് ദാരുണമായി കൊല്ലപ്പെട്ടതിൽ രോഷം പൂണ്ട അമേരിക്കൻ മുസ്ലിമുകൾ, ‘ബ്ലാക് ലൈവ് മാറ്റേഴ്സ് ‘ സംഘടനയോട് ഐക്യദാർഢ്യം പുലർത്തിയിട്ടുണ്ടെന്നു ലയോള മെരിമൗണ്ട് യൂണിവേഴ്സിറ്റിയിലെ ആമിർ ഹുസൈൻ ‘ദി കോൺവെർസേഷൻ’ പത്രത്തിൽ റിപ്പോർട്ട് ചെയ്യുന്നു. മുസ്ലിം പബ്ലിക് അഫേഴ്‌സ് കൗൺസിൽ, അമേരിക്കൻ മുസ്ലിം ഇൻസ്റ്റിറ്റിയൂഷൻ തുടങ്ങിയ 35 നാഷണൽ മുസ്ലിം അവകാശസംരക്ഷണ ഗ്രൂപ്പുകൾ ഒത്തുചേർന്നു നടത്തിയ പ്രസ്താവനയിൽ മുസ്ലിം സമൂഹത്തിലെ കറുത്ത വർഗ്ഗക്കാരെയും ധ്രുവീകരിച്ചു കുറ്റാരോപിതരാക്കുന്നതിനെ അപലപിച്ചിട്ടുണ്ട്. ( ദി കോൺവർസേഷൻ .കോം 141344).

ഇവിടെ പ്രതിഷേധപ്രകടനങ്ങൾ തുടങ്ങിയതുമുതൽ ആഗോളതലത്തിൽ സോഷ്യൽ മീഡിയയിലൂടെ, ക്രുദ്ധരായ യുവാക്കളെ (മുസ്ലിമുകളെയും അല്ലാത്തവരെയും) ഏകോപിപ്പിക്കുന്നതിൽ, ഹൂപ് എന്ന് എന്ന മെസ്സേജിങ് ആപ്പിലൂടെ വിജയിച്ചുകൊണ്ടിരിക്കുന്നുവെന്ന് അവരുടെ ജൂൺ ലക്കത്തിൽ പറയുന്നു (ഒട്ടാവ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസിൽ പി എഛ്‌ ഡി ചെയ്യുന്ന എബി എൽ അബ്രാംസൺ “പൊളിറ്റിക് ഓപ്‌ഷൻസ് ” മാസികയിൽ വിശദീകരിക്കുന്നു). സദുദ്ദേശത്തോടെ ഏത് വിഭാഗങ്ങൾ മുന്നോട്ടുവന്നാലും അത് രാഷ്ട്രനന്മയെ പരിരക്ഷിക്കും, അല്ലാത്തത് രാഷ്ട്രീയനേതാക്കൾ തിരിച്ചറിഞ്ഞിരിക്കണം.

ഈ സൂചന കണ്ടു പഠിക്കുന്നതിനുപകരം, ഇവരുടെ പിൻബലത്തിൽ ട്രംപിനെതിരെ തീവ്രവാദികളെ കൂട്ടുപിടിച്ചാൽ, 9/11 ന്റെ ആഘാതത്തിൽ നിന്നും ഇതുവരെ മോചനം ലഭിക്കാത്ത അമേരിക്കയുടെ അഖണ്ഡതയ്ക്കു വീണ്ടും തുരങ്കം വെയ്ക്കുന്ന പോലെയാവും.

വാൽക്കഷണം: കോവിഡ് പ്രതിസന്ധിക്കിടെ തെരഞ്ഞെടുപ്പ് സർവ്വേ ഫലങ്ങൾ ട്രമ്പിനു പ്രതികൂലം ആണെന്ന് ഏഷ്യാനെറ്റ് ന്യൂസ് ടീവി ചാനലും പ്രഖ്യാപിച്ച സ്ഥിതിക്ക് മലയാളികളും വോട്ട് ചെയ്യത്തില്ല, അങ്ങനെയെങ്കിൽ, ഹേ ട്രംമ്പേ അങ്ങയുടെ ഭാവി മഹാ കഷ്ടം!

(തുടരും)

-ഡോ. മാത്യു ജോയിസ്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.