20 വർഷം മുമ്പ് ഈ ദിവസം രാവിലെ 2,996 പേരുടെ ജീവൻ നഷ്ടമായി

20 വർഷം മുമ്പ് ഈ ദിവസം രാവിലെ 2,996 പേരുടെ ജീവൻ നഷ്ടമായി
September 11 20:46 2021 Print This Article

ന്യൂയോർക്കിൽ സെപ്റ്റംബർ 11നു വേൾഡ് ട്രേഡ് സെന്ററിന്റെ തകർച്ചയ്ക്കു കാരണമായ ഭീകരാക്രമണം നടന്നിട്ട് ഇന്നേ ദിവസം 20 വർഷം തികയുകയാണ്. ലോകത്തെ മുഴുവൻ ഞെട്ടിച്ച, മുൻപു നടന്നിട്ടുളള എല്ലാ ഭീകരാക്രമണങ്ങളെക്കാളും കുപ്രസിദ്ധി നേടിയ ഈ സംഭവത്തോടെ അൽ ഖായിദ എന്ന ഭീകര സംഘടന, ഒസാമ ബിൻ ലാദൻ എന്ന ഭീകരനേതാവ് എന്നിവർ ലോകമെങ്ങും കുപ്രസിദ്ധി നേടി.

ലാദനൊപ്പം തന്നെ ഈ സംഭവത്തിൽ വലിയ റോൾ വഹിച്ച കൊടുംഭീകരനായിരുന്നു ഖാലിദ് ഷെയ്ഖ് മുഹമ്മദ് അഥവാ കെഎസ്എം. 9/11 ഭീകരാക്രമണത്തിന്റെ പ്രധാന ശിൽപിയെന്ന് ഇയാൾ അറിയപ്പെടുന്നു. ഇന്ന് ഗ്വാണ്ടനാമോയിൽ, ലോകത്തെ തന്നെ ഏറ്റവും വലിയ ക്രിമിനലുകളെ സൂക്ഷിച്ചിരിക്കുന്ന തടവറയിലാണ് ഖാലിദ് കഴിയുന്നത്. എഫ്ബിഐയുടെ സ്ഥിരം നിരീക്ഷണത്തിൽ. ഒസാമ ബിൻലാദനു മുന്നിൽ വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കുക എന്ന പദ്ധതി അവതരിപ്പിച്ചത് ഖാലിദാണ്.

അമേരിക്കൻ മണ്ണിൽ അവരെ ഞെട്ടിച്ചുകൊണ്ട് ഭീകരാക്രമണം നടത്തുക എന്ന ലക്ഷ്യത്തിനു വേണ്ടി ഏറ്റവും കൂടുതൽ പ്രവർത്തിച്ചതും ഇയാൾ തന്നെ. എഫ്ബിഐ ഉദ്യോഗസ്ഥരുടെ ഭാഷയിൽ പറഞ്ഞാൽ, വന്യമായ കണ്ണുകളുള്ള കൊലപാതകി. 1964ൽ കുവൈത്തിൽ പാക്കിസ്ഥാനി ദമ്പതികളുടെ മകനായാണു ഖാലിദ് ജനിച്ചത്. യുവാവാകുന്നതു വരെ ഖാലിദ് പക്ഷേ പാക്കിസ്ഥാനിൽ പോയിട്ടില്ല. എങ്കിലും ബലോചി, ഉറുദു എന്നീ ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു. പതിനാറാം വയസ്സിൽ പഠനത്തിനായി ഖാലിദ് യുഎസിലെത്തി.

അവിടത്തെ ചോവാൻ കോളജിൽ പഠനം തുടങ്ങിയ ഖാലിദ് താമസിയാതെ നോർത്ത് കാരലീന സർവകലാശാലയിലെത്തി. മിടുക്കനായ ഒരു വിദ്യാർഥിയെന്നായിരുന്നു ഖാലിദിനെ മെക്കാനിക്കൽ എൻജിനീയറിങ് വിഷയങ്ങൾ പഠിപ്പിച്ച പ്രഫസർമാർ ഓർത്തത്. ലാബ്, പ്രാക്ടിക്കൽ പരീക്ഷകളിൽ മറ്റു വിദ്യാർഥികളെ അപേക്ഷിച്ച് ഉയർന്ന മാർക്കുകൾ വാങ്ങിയിരുന്ന ഖാലിദ് 1986ൽ മെക്കാനിക്കൽ എൻജിനീയറിങ് പാസായി. തുടർന്ന് ഗൾഫിൽ ജോലിക്കു പ്രവേശിച്ചു. തൊട്ടടുത്ത വർഷം തന്റെ ജന്മനാടായ പാക്കിസ്ഥാനിലെത്തിയ ഖാലിദ് ഭീകരനേതാവായ അബ്ദുൽ സയ്യാഫിനെ പരിചയപ്പെട്ടു. ഭീകരതയിലേക്ക് ഖാലിദിനെ ഒരുക്കിയെടുത്തത് സയ്യാഫാണ്.

ഇക്കാലഘട്ടത്തിൽ ഇയാൾ ബിൻ ലാദനുമായും പരിചയപ്പെട്ടെന്നു കരുതുന്നു.1992 വരെയുള്ള കാലഘട്ടത്തിൽ ഭീകരസംഘടനകൾക്കായുള്ള പ്രവർത്തനങ്ങൾ ഇയാൾ ചെയ്തു വന്നു. ഇതിനിടയിലും പ്രോജക്ട് എൻജിനീയറായുള്ള തന്റെ ജോലി തുടർന്നു. 1993ൽ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ആദ്യ ഭീകരാക്രമണത്തിന്റെ പ്രധാനസൂത്രധാരനായ റംസി യൂസഫ് ഖാലിദിന്റെ അനന്തരവനായിരുന്നു. ഇയാൾക്ക് ആക്രമണത്തിന്റെ ഫണ്ടിങ്ങിനായി 660 ഡോളർ ഖാലിദ് അയച്ചുകൊടുക്കുകയും ചെയ്തു.

1994ൽ റംസി യൂസഫിനൊപ്പം ഫിലിപ്പൈൻസിലെ മനിലയിൽ ഒരു ഭീകരപദ്ധതി നടപ്പാക്കാനായി ഖാലിദ് പോയി. ഫിലിപ്പൈൻസിൽ നിന്നു പറക്കുന്ന 12 യുഎസ് വിമാനങ്ങൾ തകർക്കുകയായിരുന്നു ഇരുവരുടെയും പദ്ധതി. ബോജിങ്ക പ്ലോട്ട് എന്ന പേരിൽ കുപ്രസിദ്ധമായ ഈ പ്ലാൻ പക്ഷേ നടന്നില്ല. 1996 ആയപ്പോഴേക്കും ഖാലിദിനെ ഗൾഫിൽ നിന്ന് അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ യുഎസ് തുടങ്ങി. അങ്ങനെയാണ് ഇയാൾ അഫ്ഗാനിസ്ഥാനിലെത്തിയത്. അവിടെയുണ്ടായിരുന്ന ബിൻ ലാദനുമായി ഖാലിദ് യോജിച്ച് പ്രവർത്തിച്ചു തുടങ്ങിയതും അപ്പോഴാണ്.

1996ൽ അഫ്ഗാനിലെ തോറബോറ മലനിരകളിൽ നടന്ന കൂടിക്കാഴ്ചയിലാണു സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ കരടുരൂപം ഖാലിദ് ലാദനു മുന്നിൽ അവതരിപ്പിച്ചത്. അൽ ഖായിദയിൽ ചേരാനുള്ള ലാദന്റെ ക്ഷണങ്ങൾ അക്കാലത്ത് ഖാലിദ് നിരസിച്ചു. എന്നാൽ, 98ൽ കെനിയയിലും താൻസാനിയയിലുമുള്ള യുഎസ് എംബസികൾ അൽ ഖായിദ ആക്രമിച്ചതിനു ശേഷം ഖാലിദ് അൽ ഖായിദയിൽ ചേർന്നു. വല്ലാത്ത ആവേശത്തോടെയായിരുന്നു ഖാലിദ് ഭീകരപ്രവർത്തനത്തെ കണ്ടിരുന്നത്. സെപ്റ്റംബർ 11 ആക്രമണത്തിനു വേണ്ടിയുള്ള ആദ്യ പദ്ധതിയിൽ വേൾഡ് ട്രേഡ് സെന്റർ കൂടാതെ യുഎസ് ബാങ്ക് ടവർ ഉൾപ്പെടെ ഒട്ടേറെ ലക്ഷ്യങ്ങൾ ഇയാൾ മുന്നോട്ടുവച്ചു.

നിരവധി വിമാനങ്ങൾ ഉപയോഗിച്ച് യുഎസിൽ തലങ്ങും വിലങ്ങും ഭീകരാക്രമണം നടത്താനായിരുന്നു ഖാലിദിന്റെ സ്വപ്നം. എന്നാൽ ഇത് സങ്കീർണത കൂട്ടുമെന്നു പറഞ്ഞ് ലാദൻ തള്ളി. പിന്നീടാണ് ലക്ഷ്യങ്ങൾ പരിമിതപ്പെടുത്തിയത്. വേൾഡ് ട്രേഡ് സെന്റർ, പെന്റഗൺ, യുഎസ് കാപ്പിറ്റൽ മന്ദിരം, വൈറ്റ് ഹൗസ് എന്നിവ ലക്ഷ്യങ്ങളുടെ പട്ടികയിലാക്കി. ആക്രമണത്തിന് പണവും മറ്റു സൗകര്യങ്ങളും നൽകാമെന്നു ലാദൻ ഏറ്റു. ഭീകരരുടെ പദ്ധതിയിലെ ലക്ഷ്യങ്ങൾ പലതും പൂർത്തീകരിക്കപ്പെട്ടില്ല.

എന്നാൽ സെപ്റ്റംബർ 11നു ലോകത്തെയാകെ ദുഖത്തിലാക്കി വേൾഡ് ട്രേഡ് സെന്റർ തകർന്നുവീണു, 3000 പേരുടെ മരണത്തിനിടയാക്കി. 2003 മാർച്ചിലാണു ഖാലിദ് എഫ്ബിഐയുടെ പിടിയിലാകുന്നത്. ആദ്യം അഫ്ഗാനിസ്ഥാനിലെ കൊബാൾട്ട് തടവറയിലും പിന്നീട് പോളണ്ടിലെ ബ്ലാക്ക് സൈറ്റിലും ഒട്ടേറെ ചോദ്യം ചെയ്യലുകൾക്ക് ഖാലിദ് വിധേയനായി. എന്നാൽ പലമുറകൾ പരീക്ഷിച്ചിട്ടും തെറ്റായ വിവരങ്ങൾ നൽകുക, അന്വേഷണ ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കുക തുടങ്ങിയവ ഖാലിദിന്റെ രീതിയായിരുന്നു. പിന്നീട് ഇയാളെ റുമേനിയയിലേക്കും ഒടുവിൽ ഗ്വാണ്ടനാമോയിലേക്കും മാറ്റി.

നിരന്തരമായ ചോദ്യം ചെയ്യലിനൊടുവിൽ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ പ്രധാന ഉത്തരവാദി താനായിരുന്നെന്ന് ഖാലിദ് സമ്മതിച്ചു. ഇതോടൊപ്പം ഡാനിയൽ പേൾ എന്ന അമേരിക്കൻ മാധ്യമപ്രവർത്തകന്റെ കൊലപാതകം, 2002ൽ ഇന്തൊനീഷ്യയിലെ ബാലി നിശാക്ലബിൽ നടന്ന സ്‌ഫോടനം തുടങ്ങി 31 ഭീകര പ്രവർത്തനങ്ങളിലും പദ്ധതികളിലും തനിക്കു പങ്കുണ്ടായിരുന്നെന്നും ഈ ഭീകരൻ വെളിപ്പെടുത്തി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.