ന്യൂഡൽഹി: സ്വകാര്യത സംരക്ഷിക്കുന്നതിൽ ഒട്ടും വിട്ടുവീഴ്ചയില്ലെന്നും ഇന്ത്യയിൽനിന്നും വൻ അപേക്ഷകളാണ് ദിനേന ലഭിക്കുന്നതെന്നും സ്വതന്ത്ര ആപ് ആയ ‘സിഗ്നൽ’ സഹ സ്ഥാപകൻ ബ്രയാൻ ആക്ടൻ.
പുറത്തുനിന്ന് നിക്ഷേപം സ്വീകരിക്കില്ലെന്നും ജനങ്ങളുടെ സംഭാവന കൊണ്ടുതന്നെ മുന്നോട്ടുപോകുമെന്നും കൂടുതൽ പേർ സിഗ്നലിലേക്ക് മാറുമ്പോൾ സർവറുകളുടെ എണ്ണം കൂട്ടുമെന്നും ബ്രയാൻ കുട്ടിച്ചേർത്തു. കേവലം 72 മണിക്കൂർകൊണ്ട് 25 ദശലക്ഷം പുതിയ വരിക്കാരെ ചേർത്ത് ടെലിഗ്രാമും കുതിപ്പ് തുടങ്ങിയതോടെ ഇന്ത്യൻ വിപണി കൈവിടുമെന്ന ഭീതിയിൽ വാട്സ് ആപ് കോടികൾ ചെലവിട്ട് ബുധനാഴ്ച ദേശീയപത്രങ്ങളിലെല്ലാം മുൻപേജിലടക്കം മുഴുപ്പേജ് പരസ്യം നൽകി പ്രതിരോധത്തിനിറങ്ങിയിരിക്കുകയാണ്.
സ്വകാര്യത സംരക്ഷിക്കാൻ വാട്സ്ആപുമായി പോരാട്ടത്തിലാണെന്നും സിഗ്നലിനെ പൂർണമായി വിശ്വസിക്കാമെന്നും എൻ.ഡി.ടി.വിക്ക് അനുവദിച്ച അഭിമുഖത്തിൽ ബ്രയാൻ ആക്ടൻ വ്യക്തമാക്കി. വാട്സ് ആപിന് നിരവധി ബദലുകളുണ്ടെന്നും ബ്രയാൻ കൂട്ടിച്ചേർത്തു. സ്വകാര്യ സന്ദേശങ്ങൾ അയക്കാനുള്ള ആപിൽ പ്രധാനം സ്വകാര്യതതന്നെയാണ്. വ്യക്തിയുടെ സുരക്ഷയുമായും ബന്ധപ്പെട്ടതാണത് . സിഗ്നൽ അതുറപ്പുവരുത്തുന്നുണ്ട്.
നിയമപാലന ഏജൻസികളുമായുള്ള സിഗ്നലിന്റെ സഹകരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ നിയമം വ്യക്തികളെ സംരക്ഷിക്കാനുള്ളതാണെന്ന് ബ്രയാൻ ഒർമ്മിപ്പിച്ചു. അധികാര ദുരുപയോഗത്തിലൂടെ വ്യക്തികളുടെ സ്വകാര്യതയെ ലക്ഷ്യമിടുന്നതിൽനിന്ന് സംരക്ഷിക്കേണ്ടത് ബാധ്യതയാണെന്നും സിഗ്നൽ അതാണ് ചെയ്യുന്നതെന്നും ബ്രയാൻ കൂട്ടിച്ചേർത്തു. ലോകത്ത് വാട്സ് ആപിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായ ഇന്ത്യയിൽ അവർക്ക് 400 ദശലക്ഷത്തോളം വരിക്കാരുണ്ട്. സിഗ്നലിലേക്കുള്ള ഇന്ത്യക്കാരുടെ മാറ്റം ഏറെ സന്തോഷകരമാണ് .
സർവറുകളുടെ എണ്ണം കൂട്ടുകയാണ്. നിരവധി ഫീച്ചറുകൾ ആവശ്യപ്പെട്ടുള്ള അപേക്ഷകളും ഇന്ത്യയിൽനിന്ന് വരുന്നുണ്ടെന്ന് ബ്രയാൻ വ്യക്തമാക്കി. മറ്റൊരു മെസേജിങ് ആപ് ആയ ടെലിഗ്രാമിൽ കഴിഞ്ഞ 72 മണിക്കൂറിൽ 25 ദശലക്ഷം പേർ പുതുതായി ചേർന്നു. ടെലിഗ്രാമിന്റെ മൊത്തവരിക്കാരുടെ എണ്ണം 500 ദശലക്ഷം കവിഞ്ഞു.
സ്വകാര്യത ചോർച്ച ഭയന്ന് ടെലിഗ്രാമിലേക്കും സിഗ്നലിലേക്കും ആളുകൾ കൂടുമാറിയതോടെ ഭയന്ന വാട്സ്ആപ് ബുധനാഴ്ച ദേശീയ പത്രങ്ങളിൽ മുഴുപ്പേജ് പരസ്യവുമായാണ് രംഗത്തിറങ്ങിയത്. ‘വാട്സ് ആപ് നിങ്ങളുടെ സ്വകാര്യതയെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു’ എന്നാണ് പരസ്യവാചകം.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.