ശ്രീശാന്തിന്‍െറ ആജീവനാന്ത വിലക്ക്​ ഹൈകോടതി നീക്കി

by Vadakkan | 8 August 2017 12:36 AM

കൊച്ചി: ശ്രീശാന്തിനെതിരേ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാക്കി. ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന് ബിസിസിഐ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ശ്രീശാന്തിനെ പോലെയൊരു കളിക്കാരനെ അധികകാലം മാറ്റിനിര്‍ത്താന്‍ കഴിയില്ല. ശ്രീശാന്തിനു വിലക്ക് ഏര്‍പ്പെടുത്തിയതുവഴി സ്വാഭാവിക നീതിയുടെ ലംഘനമുണ്ടായി. കുറ്റവിമുക്തനാക്കിയ കോടതി വിധി ബിസിസിഐ വിലയ്ക്കെടുക്കണമായിരുന്നു. ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ബിസിസിഐയുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി എന്നും കോടതി വ്യക്തമാക്കി. സ്കോട്ടീഷ് ലീഗില്‍ കളിക്കുന്നതിനായാണ് ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് കോടതിയെ സമീപിച്ചത്. നേരത്തെ ശ്രീശാന്തിനെതിരായ കുറ്റപത്രം പട്യാല കോടതി റദ്ദാക്കിയിരുന്നു.
അച്ചടക്ക നടപടിയില്‍ ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു ബിസിസിഐയുടെ വാദം. ഇതില്‍ സിവില്‍ സ്വഭാവമുള്ള കേസുണ്ടെന്നും ബിസിസിഐ ചൂണ്ടിക്കാട്ടി. എന്നാല്‍ മുഹമ്മദ് അസറുദ്ദീന്‍, അജയ് ജഡേജ എന്നിവരുടെ കേസുകളില്‍ കോടതികള്‍ ഇടപെട്ടത് ശ്രീശാന്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 2013 സെപ്തംബറിലാണ് ശ്രീശാന്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
വിലക്ക് നീങ്ങിയതോടെ ഇനി അന്താരാഷ്ട്ര തലത്തിലേക്ക് ശ്രീശാന്ത് മടങ്ങി വരുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്. ദൈവം വലിയവനാണെന്ന് വിധി അനുകൂലമായതിന് ശേഷം ശ്രീശാന്ത് പ്രതികരിച്ചു. ശ്രീശാന്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന്് കെസിഎ വൃത്തങ്ങള്‍ പറഞ്ഞു.വിധി കേള്‍ക്കുന്നതിന് ശ്രീശാന്ത് കോടതിയില്‍ എത്തിയിരുന്നു
വിലക്ക് നീങ്ങിയതോടെ ബിസിസിഐ തലത്തിലുള്ള ഏതു മല്‍സരത്തിലും ശ്രീശാന്തിന് പങ്കെടുക്കാം. സുപ്രീം കോടതി നിയോഗിച്ച സമിതി ബിസിസിഐയുടെ തലപ്പത്ത് ഉള്ളതിനാല്‍ ശ്രീശാന്തിന് കളിക്കളത്തിലേക്ക് മടങ്ങാന്‍ തടസ്സമുണ്ടാകില്ലെന്ന് കരുതാം. കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും ആശ്വാസം തോന്നുന്നതായും ശ്രീശാന്ത് പ്രതികരിച്ചു. വിധി കേള്‍ക്കുന്നതിന് ശ്രീശാന്ത് കോടതിയില്‍ എത്തിയിരുന്നു

Source URL: https://padayali.com/%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b6%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b5%86%e0%b4%b1-%e0%b4%86%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%be%e0%b4%a8/