മെഡിക്കല്‍ കോളജ് അഴിമതി: ബിജെപി നേതാക്കളുടെ പങ്ക് പുറത്ത്

മെഡിക്കല്‍ കോളജ് അഴിമതി: ബിജെപി നേതാക്കളുടെ പങ്ക് പുറത്ത്
July 20 06:11 2017 Print This Article

തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ കോളജുകള്‍ അനുവദിക്കുന്നതില്‍ ബിജെപി നേതാക്കള്‍ക്കെതിരേ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണ റിപോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്. വര്‍ക്കല എസ്‌ആര്‍ കോളജ് ഉടമ ആര്‍ ഷാജിയില്‍ നിന്ന് കമ്മീഷനായി വാങ്ങിയ 5.60 കോടി രൂപ കുഴല്‍പ്പണമായി ഡല്‍ഹിയിലേക്ക് കൈമാറിയെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
യുവമോര്‍ച്ച നേതാവും ബിജെപി സഹകരണ സെല്‍ കണ്‍വീനറുമായ ആര്‍ എസ് വിനോദിനെയാണ് പണം കടത്താന്‍ എല്‍പ്പിച്ചത്. ബിജെപി സംസ്ഥാന ജന.സെക്രട്ടറി എം ടി രമേശിന്റെ പേരും റിപോര്‍ട്ടിലുണ്ട്. പുതുതായി മെഡിക്കല്‍ കോളജുകള്‍ അനുവദിക്കുന്നതില്‍ അഴിമതി ആരോപണം ഉയര്‍ന്നോടെ ഇതുസംബന്ധിച്ച്‌ അന്വേഷിക്കുന്നതിനായി പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീശന്‍, സെക്രട്ടറി എ കെ നസീര്‍ അംഗങ്ങളായ കമ്മീഷന്റെ അന്വേഷണ റിപോര്‍ട്ട് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പാര്‍ട്ടിയുടെ സംസ്ഥാന ചുമതലയുള്ള ആര്‍ സുഭാഷിനും കൈമാറിയിരുന്നു. നേതാക്കള്‍ക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് റിപോര്‍ട്ടിലുള്ളത്.

വര്‍ക്കലയിലെ എസ്‌ആര്‍ മെഡിക്കല്‍ കോളജിന്റെ ഉടമ ആര്‍ ഷാജിയുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. മെഡിക്കല്‍ കൗണ്‍സില്‍ വഴി കൂടുതല്‍ സീറ്റുകള്‍ തരപ്പെടുത്താന്‍ ആര്‍ എസ് വിനോദ് തന്റെ പക്കല്‍ നിന്നും 5.60 കോടി വാങ്ങിയെന്നായിരുന്നു ഷാജിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണ് അന്വേഷണ കമ്മീഷനെ നിയമിച്ചത്. അന്വേഷണസംഘം ആദ്യം ഷാജിയില്‍ നിന്നും മൊഴിയെടുത്തു. പണം നല്‍കിയ കാര്യം ഷാജി കമ്മീഷനെ അറിയിച്ചു. 2017 മെയ് 19നാണ് പരാതി നല്‍കിയത്.

ഡല്‍ഹിയിലുള്ള ഏജന്റ് സതീഷ് നായര്‍ക്ക് നല്‍കാനാണ് പണം വാങ്ങിയതെന്ന് ഷാജി പറയുന്നു. ഷാജിയുടെ മൊഴിയുടെ ഭാഗത്താണ് എം ടി രമേശിന്റെ പേരും പറയുന്നത്. പാലക്കാട് ചെര്‍പ്പുളശേരിയില്‍ കോഴിക്കോട് സ്വദേശി തുടങ്ങാനിരിക്കുന്ന കേരള മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടാണ് പരാമര്‍ശം. കേരള മെഡിക്കല്‍ കോളജിന് അംഗീകാരം വാങ്ങിയത് എം ടി രമേശ് വഴി അഞ്ച് കോടി നല്‍കിയാണെന്ന്് ഷാജി അന്വേഷണ കമ്മീഷനെ അറിയിച്ചു. അന്വേഷണ പരിധിയില്‍ വരാത്തതിനാല്‍ ഇക്കാര്യം കമ്മീഷന്‍ വിശദമായി അന്വേഷിച്ചിട്ടില്ല. ആരോപണങ്ങള്‍ ആര്‍ എസ് വിനോദ് സമ്മതിച്ചായി റിപോര്‍ട്ടില്‍ പറയുന്നു. വാങ്ങിയ പണം ഡല്‍ഹിയിലുള്ള കുഴല്‍പ്പണ ഏജന്റ് വഴി സതീഷ് നായര്‍ക്ക് കൈമാറിയെന്നാണ് വിനോദ് പറയുന്നത്. എന്നാല്‍. ഇപ്പോള്‍ പരാതിയില്ലെന്ന നിലപാടിലാണ് എസ് ആര്‍ ആശുപത്രി ഉടമ.
വര്‍ക്കലയിലെ കോഴ വിവാദത്തില്‍ കര്‍ശന നടപടി വേണമെന്ന ശുപാര്‍ശയോടെയാണ് റിപോര്‍ട്ട് അവസാനിക്കുന്നത്. അടുത്തയാഴ്ച ചേരുന്ന പാര്‍ട്ടികോര്‍ കമ്മിറ്റിയോഗത്തില്‍ വിഷയം ചര്‍ച്ചയാവും. എന്നാല്‍, തനിക്കാരും പണം നല്‍കിയില്ലെന്നാണ് എം ടി രമേശിന്റെ പ്രതികരണം. കമ്മീഷന് മുന്നില്‍ ഒന്നും സമ്മതിച്ചിട്ടില്ലെന്ന് വിനോദും പ്രതികരിച്ചു. അഴിമതിയുടെ പശ്ചാത്തലത്തില്‍ ബിജെപിയില്‍ വിഭാഗീയതയും ശക്തമായി. മുരളീധരപക്ഷവും കൃഷ്ണദാസ് പക്ഷവും ഇതിനോടകം പരസ്പരം ആരോപണങ്ങളുമായി രംഗത്തുണ്ട്. മുതിര്‍ന്ന നേതാക്കളുടെ പഴ്സനല്‍ സ്റ്റാഫ് അംഗങ്ങളും അഴിമതിയില്‍ പങ്കാളിയായിട്ടുണ്ടെന്നും ആക്ഷേപമുണ്ട്.
അതേസമയം, അഴിമതിയില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. അഴിമതിയില്‍ പാര്‍ട്ടി അന്വേഷണമല്ല, നിയമാനുസൃതമായ അന്വേഷണമാണ് വേണ്ടത്. കോഴ ആരോപണത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.