ഞാനും എന്റെ സുഹൃത്ത് അച്ചായനുംകൂടി ഇന്നലെ രാവിലെ ജോലിക്ക്പോകുംവഴി പാകിസ്ഥാൻകാർ ശെരിയല്ല, അവന്മാരെ കിട്ടിയാൽ അത് ചെയ്യണം ഇത് ചെയ്യണം എന്നൊക്കെപ്പറഞ്ഞു വളരെ രോഷം കൊണ്ട് ഞാൻ പറഞ്ഞപ്പോൾ എന്റെ സുഹൃത്ത് അച്ചായൻ പറഞ്ഞു:
‘ജോമോനെ… നിനക്കിത്രേം രാജ്യസ്നേഹം ഉള്ളവനായിരുന്നോ…? സത്യത്തിൽ നീയൊരു പട്ടാളക്കാരൻ ആവണ്ടിയയവൻ ആയിരുന്നു.’
ഇതൊക്കെ കേട്ട് പുളകം കൊണ്ട് പോകുമ്പോൾ വണ്ടിയുടെ എഞ്ചിൻ സിഗ്നൽ കാണിക്കുന്നു ഗ്യാസ് ഇല്ല. ഉടനെതന്നെ അടുത്തുള്ള ഗ്യാസ് സ്റ്റേഷനിൽ വണ്ടി നിർത്തി ( ഇവിടൊക്കെ പെട്രോൾ ബങ്കിന് ഗ്യാസ് സ്റ്റേഷൻ എന്നാണ് പറക ). ഗ്യാസ് അടിക്കാനായി ഞാനും സുഹൃത്തും കൂടി ഇറങ്ങി, നല്ല തണുപ്പുണ്ട്.
ഉടനെതന്നെ പിന്നിൽനിന്നും ഒരു വിളി… ‘ജോമോൻ.. ഹൌ ഴ്യൂ’ ( നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ഹൗ ആർ യൂ ). ഗ്യാസ് സ്റ്റേഷന്റെ ഓണർ പാകിസ്ഥാനി സെയ്ദാണ്.
സെയ്ദ് ഇംഗ്ലീഷ് കാരെപ്പോലെ കുഴച്ചാണ് ഇംഗ്ലീഷ് സംസാരിക്കുന്നത്. അവന്റെ ഇംഗ്ലീഷിൽ നിന്നും രക്ഷനേടാൻ എന്നവണ്ണം ഞാൻ തിരിച്ചു പറഞ്ഞു ‘ബഹുത്ത് ബെഡിഹേ സാബ്..’
‘ആപ് കൈസെ ഹോ..?’ (അവനെന്നോടുള്ള സ്നേഹം ഈ രാജ്യത്തിൽ അവനോട് ഹിന്ദിപറയുന്നത് ഞാൻ മാത്രമാണ്. അവനെ ഞാൻ പരിചയപ്പെടുന്നത് മെയിൻടിനൻസ് ജോലിചെയ്യ്യുമ്പോൾ അവന്റെ ഗ്യാസ് സ്റ്റേഷനിൽ വാട്ടർ ലീക്ക് ഉണ്ടാകുമ്പോഴൊക്കെ ഫിക്സ് ചെയ്യാൻ ഞാനാണ് പോകാറ്).
‘നിന്നെ കുറേ നാളായല്ലോ ജോമോനെ കണ്ടിട്ട്..?’
‘നിന്റെ കടയിലെ പൈപ്പ് വെല്ലോം തല്ലിയൊടിക്കു. അപ്പൊ ഫിക്സ് ചെയ്യാൻ ഞാൻ വരാം.’ ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
അവന്റെ മറുപടി ഉടൻവന്നു ‘നീ ഒറിജിനൽ ഇന്ത്യാക്കാരൻ തന്നെ, എവിടെപ്പോയാലും പണം മതി.’
അപ്പോഴേക്കും എന്റെ സുഹുത്ത് ഗ്യാസ് അടിച്ചുകഴിഞ്ഞു. ഞങ്ങൾ പോകാനായി സെയിദിനോട് യാത്രപറഞ്ഞപ്പോൾ അവന് ഒരു നിർബന്ധം
‘നീ ഒരു കോഫീ കുടിച്ചിട്ടുപോയാൽമതി’.
ഞങ്ങൾ ഓസിൽ കിട്ടുന്നതല്ലേ എന്ന് കരുതി രണ്ട് കോഫിയും കുടിച്ചു പോകാൻനേരം ‘ഇനി എന്നാണ് കാണുന്നത്’ എന്ന് ആ പാകിസ്ഥാനി ചോദിക്കുമ്പോൾ അവന്റെ കണ്ണുകളിലെ സ്നേഹത്തിന്റെ തിളക്കം ഞാൻ കണ്ടു.
‘ഇൻഷാ അല്ലാഹ്…. കാണാം സുഹൃത്തേ’ എന്നും പറഞ്ഞ് ഞങ്ങൾ പോകുമ്പോൾ വണ്ടിയിലിരുന്ന് എന്റെ സുഹൃത്ത് അച്ചായനോട് ഞാൻ പറഞ്ഞു ‘അല്ലേലും പാകിസ്ഥാനികൾ നല്ലവരാണ്’.
ഇതുകേട്ട അച്ചായൻ പറഞ്ഞു ‘എടാ… മിടുക്കാ നീയല്ലേ കുറച്ച് മുൻപ് പാകിസ്ഥാനികളെ തെറിവിളിച്ചത്. ഒറ്റക്കാപ്പിയേൽ അതൊക്കെ മറന്നോ..?’
ഞാൻ പറഞ്ഞു ‘അത് അച്ചായാ… നമ്മൾക്ക് ദൈവമക്കൾക്ക് ശത്രുത പാടില്ലെന്ന് വചനം പറഞ്ഞിട്ടില്ലേ..?’
‘ഉം.. അതേയതേ…’ അച്ചായൻ അർത്ഥം വെച്ചൊരു മൂളലും പറച്ചിലും ‘നീയിപ്പഴാണെടാ ജോമോനേ ഒറിജിനൽ പെന്തകോസ്ത് കാരനായത്. എനിക്ക് കിട്ടട്ടെ എനിക്ക് വരട്ടെ എന്റെ നിറയട്ടെ !! മറ്റൊന്നും വിഷയമല്ല.’
പുള്ളി പറഞ്ഞ തമാശ അൽപ്പം നൊന്തെങ്കിലും ഒരുകണക്കിന് ഇപ്പോഴത്തെ യാഥാസ്ഥിതിക പെന്തകോസ്ത് സഭാനേതൃത്ത സമിതികളുടെ അതേ സ്വഭാവം. ‘അതേന്നെ, അണ്ണാൻ മൂത്താലും മരംകേറ്റം മറക്കില്ലല്ലോ.’
ജോമോൻ ഒക്കലഹോമ
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.