സരസു നേരം പുലർന്നപ്പോൾ എഴുനേറ്റ് മോളേ വിളിച്ചുണർത്തി.
‘മക്കളേ എഴുനേൽക്കു പാല് വാങ്ങാൻ പോകണ്ടേ?’
സരസൂന്റെ മകളാണ് സിന്ധു അഞ്ചാംക്ലാസ്സിൽ പഠിക്കുന്നു. മോൾ എഴുനേറ്റ് ദിവസവും പാല് വാങ്ങാനായി കവലയിൽ പോകും. അവൾ മനസ്സില്ലാ മനസ്സോടെ എഴുനേറ്റ് നേരേ കവലയിൽ ചെന്നപ്പോൾ പതിവില്ലാതെ ഒത്തിരി വിലകൂടിയ വാഹനങ്ങൾ കിടക്കുന്നു പെന്തകോസ്ത് പള്ളിയുടെ മുൻപിൽ.
അവൾ ആകാംഷയോടെ ഓരോ വാഹനവും നോക്കി, ചിലതിൽ തൊട്ടു. ചില വാഹനത്തിൽ എഴുതിവെച്ചിരിക്കുന്നു ‘ദൈവത്തിന്റെ ദാനം’. അവൾ അതൊക്കെ കൺകുളിർക്കെ കണ്ടുകൊണ്ടിരുന്നപ്പോൾ ഒരു പ്രായമുള്ള വെള്ളവസ്ത്രം ധരിച്ച അപ്പച്ചൻ വന്നിട്ടവളെ ഓടിച്ചു.
‘ഭക്തന്മാരുടെ വണ്ടികളിൽ തൊടുന്നൊ..? ഓടെടി..’
ആ കുഞ്ഞുമനസ്സ് വേദനിച്ചു. പെതുക്കെ കടയിൽ ചെന്ന് കവർപാൽ വാങ്ങി, എന്നിട്ട് കടക്കാരനായ കേശവൻ ചേട്ടനോട് ചോദിച്ചു:
‘എന്താ ചേട്ടാ കല്യാണമാണോ…. ഒത്തിരി കാറുകൾ കിടക്കുന്നത്..?’
കേശവൻ ചേട്ടൻ മറുപടി പറഞ്ഞു. ‘അതുമോളെ ദൈവമക്കളുടെ തെരഞ്ഞെടുപ്പാണ്. അതിന് വോട്ടിടാൻ വന്നവരാണവർ’.
ആ കുഞ്ഞ് മനസ്സിൽ ചില സംശയം ഉടലെടുത്തു. ‘അതേ ചേട്ടാ… അവരെയെന്താ ദൈവമക്കൾ എന്ന് പറയുന്നത്..?’
കേശവൻ ചേട്ടൻ ഒരുവിധം പറഞ്ഞൊപ്പിച്ചു. ‘പെന്തകോസ്ത് ആളുകൾ അവർ അവരെത്തന്നെ വിളിക്കുന്ന പേരാണത്. നീ കൂടുതലൊന്നും അറിയണ്ട’.
ആ കുഞ്ഞിന് ദൈവമക്കളെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു, പക്ഷേ ആര് കാണിക്കാൻ..? അവൾ പാലുംവാങ്ങി വീട്ടിൽചെന്നു അമ്മയോട് ചോദിച്ചു… ‘അമ്മേ ആരാ ഈ ദൈവമക്കൾ..?’
‘അത് മോളേ ദൈവത്തിനുവേണ്ടി കഷ്ടം സഹിച്ചും പരിഹാസം ഏറ്റുവാങ്ങിയും പാവങ്ങളെ സഹായിച്ചും അവരോടൊപ്പം ആഹാരവും വചനവും പങ്കിട്ട് നടക്കുന്നവരാണ് ദൈവമക്കൾ. അവരുടെ സ്വത്ത് സ്വർഗ്ഗത്തിലാണ്.’
‘അമ്മേ അപ്പൊ കേശവൻ ചേട്ടൻ പറഞ്ഞല്ലോ നമ്മടെ കവലയിലെ പെന്തകോസ്ത് പള്ളിയിലുള്ളവരാണ് ദൈവമക്കളെന്ന്?’
‘മോളേ അവര് പറയും ദൈവത്തിനു കൊടുക്കാൻ, പക്ഷേ അവര് കൊടുക്കില്ല, പിന്നവർ പറയും ദൈവത്തിന് വേണ്ടി പ്രവർത്തിക്കാൻ, പക്ഷേ അവർ ചൈയ്യില്ല, അവര് പ്രസംഗിക്കും ജാതികളെ അനുകരിക്കരുത് എന്ന്, ഇന്ന് വോട്ടെടുപ്പാണ്. അവർ ദൈവമക്കളല്ല മോളേ അവരുടെ പേരാണ് ദേവമക്കൾ’.
ജോമോൻ ഒക്കലഹോമ.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.