തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ സീരിയല്‍ നടിക്ക് കടിയേറ്റു

തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ സീരിയല്‍ നടിക്ക് കടിയേറ്റു
September 16 14:50 2022 Print This Article

തിരുവനന്തപുരം: തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ പ്രമുഖ സീരിയല്‍ നടിക്ക് കടിയേറ്റു. ആകാശവാണി ആര്‍ട്ടിസ്റ്റുകൂടിയായ ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശ്ശേരിവീട്ടില്‍ ഭരതന്നൂര്‍ ശാന്ത (64)യ്ക്കാണ് കടിയേറ്റത്. കഴിഞ്ഞദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം.

തെരുവുനായ്ക്കള്‍ക്ക് ശാന്ത പതിവായി ഭക്ഷണം എത്തിച്ചുനല്‍കിയിരുന്നു. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം റോഡില്‍ കൊണ്ടുവന്നാണ് നായ്ക്കള്‍ക്ക് നല്‍കിയിരുന്നത്. ഇങ്ങനെ ഭക്ഷണം നല്‍കുന്നതിനിടെ ഒരു നായ ശാന്തയുടെ വലതുകൈയില്‍ അപ്രതീക്ഷിതമായി കടിക്കുകയായിരുന്നു. ശാന്തയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. കടിച്ചത് പേപ്പട്ടിയാണെന്നാണ് സംശയിക്കുന്നത്.

സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം കൂടിവരികയാണ്. ഇന്നലെ കിടപ്പുമുറിയില്‍ക്കയറി കോളേജ് വിദ്യാര്‍ത്ഥിനിയെ തെരുവ് നായ കടിച്ചിരുന്നു. തിരുവനന്തപുരം കല്ലറ കുറ്റിമൂട് സ്വദേശി അഭയയ്ക്കാണ് കടിയേറ്റത്. മുറിക്കുള്ളില്‍ കയറിയ തെരുവുനായ അഭയയുടെ കയ്യില്‍ കടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥിനി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.

അതേസമയം, സംസ്ഥാനത്ത് തെരുവുനായ്ക്കളില്‍ പേവിഷബാധ തടയാന്‍ അവയ്ക്ക് വാക്സിനേഷന്‍ എടുക്കുന്നതിനുള്ള തീവ്ര യജ്ഞം ഈ മാസം 20 മുതല്‍ ഒക്ടോബര്‍ 20 വരെ നടത്തുമെന്നും അടുത്തമാസം ആദ്യം മുതല്‍ വന്ധ്യംകരണത്തിന് 37 കേന്ദ്രങ്ങള്‍ കൂടി മൃഗസംരക്ഷണ വകുപ്പ് ആരംഭിക്കുമെന്നും മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. റാബീസ് ഫ്രീ കേരള പദ്ധതി പ്രകാരമാണിത്.

തെരുവുനായ്കളുടെ എണ്ണം 2025 ഓടെ പൂര്‍ണമായും കുറയ്ക്കുകയാണ് ലക്ഷ്യം. ഒരു തദ്ദേശ സ്ഥാപന പരിധിയില്‍ കൂടുതല്‍ പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റ (ഒരുമാസത്തില്‍ പത്തിലധികംപേര്‍ക്ക്)​ ഹോട്ട് സ്പോട്ടുകള്‍ക്കാകും വാക്സിനേഷനില്‍ മുന്‍ഗണന. ആകെ ഹോട്ട് സ്പോട്ടുകള്‍ 170. വാക്സിനേഷനായി 78 ഡോഗ് കാച്ചര്‍മാരെ കണ്ടെത്തി. ചെലവുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കും.

ഇതുവരെ രണ്ടു ലക്ഷം ഡോസ് വാക്സിന്‍ നായ്ക്കളില്‍ കുത്തിവച്ചു. വിവിധ ജില്ലകളിലെ മൃഗാശുപത്രികളിലേക്ക് നാലു ലക്ഷം ഡോസ് വിതരണം ചെയ്തു. നാലു ലക്ഷം ഡോസ് കൂടി വാങ്ങാന്‍ നടപടി സ്വീകരിച്ചു. ഒരു ഡോസ് വാക്‌സിന് ചെലവ് 10 രൂപ.

വന്ധ്യംകരണ കേന്ദ്രങ്ങളിലേക്ക് വെറ്റിനറി ഡോക്ടര്‍മാരെയും ഡോഗ് കാച്ചര്‍മാരെയും കരാര്‍ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്തു. ഇവര്‍ക്ക് പരിശീലനം നല്‍കും. ആലപ്പുഴ, കണ്ണൂര്‍, തൃശൂര്‍, കോട്ടയം ജില്ലകളില്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചു. സംസ്ഥാനത്ത് 340 തദ്ദേശ സ്ഥാപനങ്ങളില്‍ എ.ബി.സി പ്രോഗ്രാമിനായി 7.7 കോടി മാറ്റിവച്ചു. വളര്‍ത്തുനായ്ക്കള്‍ക്ക് കുത്തിവയ്പ്പും ലൈസന്‍സും നിര്‍ബന്ധമാക്കാന്‍ സംസ്ഥാന കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ തീരുമാനമായി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.