ട്രെയിനില്‍ കേരളത്തിലെത്തുന്നവര്‍ പാസെടുക്കണം

ട്രെയിനില്‍ കേരളത്തിലെത്തുന്നവര്‍ പാസെടുക്കണം
May 12 13:37 2020 Print This Article

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ വിവിധ ഭാഗത്ത് നിന്ന് ട്രെയിന്‍ വഴി കേരളത്തില്‍ എത്തുന്നവര്‍ക്കും പാസ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. മറ്റ് മാര്‍ഗങ്ങള്‍ വഴി കേരളത്തിലെത്താന്‍ നേരത്തെ പാസ് എടുത്തവര്‍ വീണ്ടും അപേക്ഷിക്കണം. പാസില്ലാതെ സംസ്ഥാനത്തെത്തുന്നവര്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്വാറന്‍റീന് വിധേയമാകണമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

റെയില്‍വേയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ മുഖേന ടിക്കറ്റ് എടുക്കുന്നവര്‍ കേരളത്തിലേക്ക് പ്രവേശിക്കാനുള്ള പാസിന് വേണ്ടി കോവിഡ്19 ജാഗ്രത പോര്‍ട്ടലിലാണ് അപേക്ഷിക്കേണ്ടത്. മുന്‍പ് അപേക്ഷിച്ചവര്‍ അത് റദ്ദാക്കി റെയില്‍ മാര്‍ഗമാണ് വരുന്നത് എന്ന് കാണിച്ച്‌ പുതുതായി അപേക്ഷിക്കണം. ഇതുവരെ പാസിന് അപേക്ഷിക്കാത്തവര്‍ക്ക് പുതുതായി അപേക്ഷിക്കാനും സൗകര്യമുണ്ടാകും.

ഒരേ ടിക്കറ്റില്‍ ഉള്‍പ്പെട്ട എല്ലാവരുടേയും വിശദാംശങ്ങള്‍ പാസിനുള്ള അപേക്ഷയില്‍ ഒറ്റ ഗ്രൂപ്പാക്കി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്‌റ്റേഷന്‍, എത്തേണ്ട സ്‌റ്റേഷന്‍, ട്രെയിന്‍ നമ്ബര്‍, പി.എന്‍.ആര്‍ നമ്ബര്‍ എന്നിവ ‘കോവിഡ്19 ജാഗ്രത’ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. ഇറങ്ങുന്ന റെയില്‍വേ സ്‌റ്റേഷനുകളില്‍ കമ്ബ്യൂട്ടര്‍ വഴി വിശദാംശങ്ങള്‍ പരിശോധിച്ച്‌ വൈദ്യപരിശോധനക്ക് വിധേയമാക്കും. രോഗലക്ഷണങ്ങളില്ലാത്തവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്‍റീനില്‍ പ്രവേശിക്കണം. ഇത് പാലിക്കാത്തവരെ നിര്‍ബന്ധമായി സര്‍ക്കാര്‍ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും.

റെയില്‍വെ സ്റ്റേഷനില്‍നിന്ന് വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ അനുവദിക്കും. വാഹനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കുകയും ഡ്രൈവര്‍ ഹോം ക്വാറന്‍റീന്‍ സ്വീകരിക്കുകയും വേണം. റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും. ആള്‍ക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യമെങ്കില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും.

എവിടെയും രജിസ്റ്റര്‍ ചെയ്യാതെയും പാസ് ഇല്ലാതെയും ആളുകള്‍ സംസ്ഥാനത്ത് എത്തുന്നത് ക്വാറന്‍റീന്‍ അടക്കമുളള പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ആരോഗ്യ വകുപ്പിന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് അടിയന്തരയോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. എ.സി കോച്ചുകളിലെ യാത്രയും വൈറസ് വ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.