ജഗ്ദീപ് ധന്‍കര്‍ രാജ്യത്തിന്റെ 14-ാമത് ഉപരാഷ്ട്രപതി

by Vadakkan | 6 August 2022 8:01 PM

ന്യൂഡല്‍ഹി | രാജ്യത്തിന്റെ 14- മത് ഉപരാഷ്ട്രപതിയായി എന്‍ ഡി എ സ്ഥാനാര്‍ഥി ജഗ്ദീപ് ധന്‍കര്‍ തിരഞ്ഞെടുക്കപ്പെട്ടു.

ധന്‍കറിന് 528 വോട്ട് നേടിയപ്പോള്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് അല്‍വെക്ക് 182 വോട്ടാണ് ലഭിച്ചത്. പാര്‍ലിമെന്റിന്റെ ഇരുസഭകളിലുമായി എന്‍ ഡി എക്ക് ഭൂരിഭക്ഷമുള്ളതിനാല്‍ രാജസ്ഥാനില്‍ നിന്നുള്ള ജാട്ട് നേതാവായ ജഗ്ദീപ് ധന്‍കറിന് വിജയം ഉറപ്പായിരുന്നു.

പാര്‍ലിമെന്റ് മന്ദിരത്തില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ് നടന്നത്. 780 എം പിമാരില്‍ 725 പേര്‍ വോട്ട് ചെയ്തു. അസുഖബാധിതരായതിനാല്‍ രണ്ട് ബി ജെ പി എം പിമാര്‍ വോട്ട് ചെയ്തില്ല. നേരത്തെ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് മമത ബാനര്‍ജി അറിയിച്ചതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ 34 എം പിമാര്‍ വിട്ടുനിന്നു. എന്നാല്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച്‌ തൃണമൂല്‍ അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തി. മമതയോട് ഇടഞ്ഞ് നില്‍ക്കുന്ന ശിശിര്‍ അധികാരി, ദീബേന്ദു അധികാരി എന്നീ എം പിമാരാണ് വോട്ട് ചെയ്തത്. പോള്‍ ചെയ്തതില്‍ 15 വോട്ടുകള്‍ അസാധുവായിട്ടുണ്ട്.

രാജസ്ഥാനില്‍ അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനിരിക്കെയാണ് അവിടെ നിന്നുള്ള ഒരു പ്രമുഖ നേതാവിനെ ബി ജെ പി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എത്തിച്ചതെന്ന് ശ്രദ്ധേയമാണ്. നേരത്തെ ബംഗാളില്‍ ഗവര്‍ണറായിരിക്കെ മമത ബാനര്‍ജിയുമായി നിരന്തര ഏറ്റുമുട്ടല്‍ നടത്തിയ വ്യക്തിയാണ് ധന്‍കര്‍.

Source URL: https://padayali.com/%e0%b4%9c%e0%b4%97%e0%b5%8d%e0%b4%a6%e0%b5%80%e0%b4%aa%e0%b5%8d-%e0%b4%a7%e0%b4%a8%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d/