ചില നാളുകൾക്ക് മുന്പ് ജിഎം ന്യൂസിൽ വന്ന ലേഖനം ആണ് വൻ വിവാദത്തിനു തീകൊളുത്തിയത്. വലിയ ദർശനത്തോടും, കാഴ്ചപ്പാടോടും കൂടിയാണ് ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസ് ബോർഡ് മിഷനറിയായി ജോ കുര്യനെയും കുടുംബത്തെയും തിരഞ്ഞെടുത്തത്. എന്നാൽ കേരളത്തിൽ നിന്നും ഇംഗ്ലണ്ടിന്റെ നീരുറവ തേടിപ്പോയ കുടുംബം ദർശനങ്ങൾ മാത്രമല്ല മാറ്റി മറിച്ചത്.
വിശ്വാസ സംഹിതകളെയും പെന്തക്കോസ്തു സമൂഹത്തിന്റെ കാഴ്ചപ്പാടുകളെയും, മൂല്യങ്ങളെയും കാറ്റിൽ പറത്തി ഭർത്താവും ഭാര്യയും റവറന്റുമാരായി. ഇദ്ദേഹത്തിന്റെ ലേഖനം (ടൈറ്റിൽ) പെന്തക്കോസ്തു പരീശത്വം കാലഘട്ടത്തിന്റെ വെല്ലുവിളി എന്നാണ്. എന്നാൽ ഇദ്ദേഹം തന്നെ മലയാളി പെന്തക്കോസ്തിന് ഒരു വെല്ലുവിളിയായി മാറി. വേദപുസ്തകത്തിൽ പറയുന്നു മദ്യപാനികൾ സ്വർഗ്ഗരാജ്യം അവകാശം ആക്കില്ല എന്ന്. എന്നാൽ ഇദ്ദേഹത്തിന് അതൊന്നും വിഷയം അല്ല. യുകെ എന്ന പട്ടണത്തിൽ താങ്കൾ ദൈവത്തെയോ, അതോ മ്ലേച്ഛതകളെയോ ഉയർത്തിക്കാണിക്കുന്നത്? സഭയിൽ ആളുണ്ടാവില്ല എന്നതാണോ താങ്കളുടെ പ്രശ്നം? അതാണോ ഇങ്ങനെ ഒരു ലേഖനം എഴുതാൻ താങ്കളെ പ്രേരിപ്പിച്ചത് ? ലോകത്തുള്ള ലക്ഷക്കണക്കിനു വിശ്വാസസമൂഹത്തെ തെറ്റിദ്ധാരണയിലേക്കും പാപത്തിലേക്കും തള്ളിയിടാൻ ആയിരുന്നോ താങ്കളെ ചർച്ച് ഓഫ് ഗോഡ് മിഷനറിയായി അയച്ചത് ? കൊതുകിനെ അരിച്ചു ഒട്ടകത്തെ വിഴുങ്ങുന്നു എന്ന് പറയുന്ന താങ്കൾ കൊതുകും, ഒട്ടകത്തെയും കൂടി വ്യക്തമാക്കണമായിരുന്നു.
പെന്തക്കോസ്തിന്റെ മൂന്നാം തലമുറക്കാരന് ഒന്ന് പിഴച്ചപ്പോൾ, നാലാം തലമുറ എവിടെ? അതവിടെ നിൽക്കട്ടെ. ഇദ്ദേഹത്തിന്റെ ലേഖനം വായിച്ചു തരിച്ചിരുന്നു പോയി എന്നത് മാത്രമല്ല, ഇദ്ദേഹത്തിന്റെ സുവിശേഷം എന്ന് വേണം ഇതിനെ കാണാൻ. ഇദ്ദേഹം പെന്തക്കോസ്തിലെ പരീശഭക്തി കണ്ടു മനം നൊന്തു എന്നും, മറ്റൊരു ഉണർവും, മറ്റൊരു സുവിശേഷവും സൃഷ്ടിക്കുന്ന തരംഗത്തിൽ ആയി താൻ എന്നും അതുകൊണ്ടു തന്നെ വേദനിപ്പിച്ചത് കേരളത്തിലെ പരീശഭക്തിയും, ഉപദേശങ്ങളും കൊണ്ട് വീർപ്പു മുട്ടിയപ്പോൾ ബലൂണിന്റെ കാറ്റ് അഴിച്ചു വിട്ടതുപോലെയാണ് ഇംഗ്ലണ്ടിൽ എത്തി യപ്പോൾ താൻ കണ്ട ക്രിസ്ത്യാനികളുടെ വിശുദ്ധി എന്നും പറയാതെ പറയുകയാണ് ലേഖനത്തിൽ.
അതിനാലാവും താൻ കണ്ട കേരളത്തിലെ പാവം പിടിച്ച അപ്പച്ചന്മാരും, കർത്തൃദാസന്മാരും തനിക്കു പേക്കൂത്തുകളും പരീശന്മാരും ആയി മാറിയത്. വിശുദ്ധിക്കും വേർപാടിനും വേണ്ടി നിന്നവരെ തകർത്ത് പരിഹസിച്ചാണ് ജോ കുര്യൻ തന്റെ ലേഖനം ഇറക്കിയത്. പ്രസ്ഥാനത്തിലെ എഴുതപ്പെടാത്ത നിയമങ്ങൾ ആയിട്ടാണ് അവയെ താൻ കണ്ടത് എന്നും, ഇതൊക്കെ വെറും കേരള സംസ്കാരത്തിന്റെ ഭാഗം മാത്രാണ് എന്നും വരുത്തി തീർത്തു. വെള്ളവസ്ത്രം ധരിക്കുന്നതു ആവശ്യമില്ല. മദ്യപിക്കുന്നതോ, വലിക്കുന്നതോ ആയ കാര്യങ്ങൾ പാപമാണോ? എന്നതും തന്റെ ലേഖനത്തിൽ പരാമർശിക്കുന്നു. ചർച്ച് ഓഫ് ഗോഡിന്റെ കർത്തൃമേശക്കു പങ്കെടുക്കുന്നതിനുള്ള യോഗ്യതയെ പോലും തന്റെ ഭാഷയിൽ വെറും പരീശഭക്തിയായായിട്ടാണ് ഇദ്ദേഹം കണ്ടത്. ഒടുവിൽ താൻ പറയുന്നു കേരളക്കാർക്കു ഇതൊക്കെ പ്രയോജനപ്പെടുമെങ്കിൽ നന്ന് എന്ന് എന്നാൽ ഇവ യുകെക്കാർക്ക് ബാധകം അല്ല പോലും. നാട്ടിൽ നിങ്ങൾ വിശുദ്ധിയും, വേർപാടും അനുഷ്‌ടിക്കുകയോ മറ്റോ ചെയ്തോ, എന്നാൽ ഇവയൊക്കെ കേരളം കണ്ട സംസ്കാരത്തിന്റെ ഭാഗമായിട്ടാണ് താൻ കാണുന്നത്. എന്നാൽ ലോകത്തിലെ മറ്റു രാജ്യങ്ങളിൽ ഇത് പാലിക്കണം എന്നില്ല ശുശ്രൂഷകനെ ദൈവം വിളിച്ചത് മലയാള സംസ്കാരം ലോകത്തിൽ എത്തിക്കാനല്ല എന്നും കേരളക്കാരുടെ വിശുദ്ധിയുടെ അടിസ്ഥാനം നുകം പോലെയെന്നുമാണ് തന്റെ വാദം. വിശ്വാസികൾക്ക് ഘനമുള്ള ചുമടാണ് ഇതൊക്കെ എന്നാണ് തന്റെ വാദം. ഇത്തരം കപട ഭക്തി നീക്കാനാണ് യേശു വന്നത് എന്ന് പറഞ്ഞു അവസാനിപ്പിക്കുമ്പോൾ ലോകത്തിലെ മുഴുവൻ വിശ്വാസികൾക്കും ചോദ്യ ചിഹ്നമാവുകയാണ് തന്റെ ജീവിതവും പ്രവർത്തിയും.
മദ്യപിക്കുകയോ, മുറുക്കുകയോ, വലിക്കുകയോ എന്തും ചെയ്തിട്ട് സഭയിലും കർത്തൃമേശയിലും പങ്കെടുക്കാം എന്നാണ് ജോകുര്യൻ സമർത്ഥിക്കുന്നത് എന്ന് പറയാതെ പറയുന്നു. സ്ത്രീകൾ തലയിൽ തുണി ഇടേണ്ട എന്ന് ഭാര്യാസഹോദരി മാതൃക കാണിച്ചു കൊടുത്തു. യുകെ മലയാളികൾക്കിടയിൽ അവർ റവറണ്ടും ആയി. ചർച്ച ഓഫ് ഗോഡിൽ തന്നെ വിശുദ്ധിയുടെയും വേർപാടിന്റെയും കൊടി പാറിച്ച സകലർക്കും ഒരു ചോദ്യമായി മാറുകയാണ് ജോയുടെ സുവിശേഷം. അപ്പോൾ കേരളത്തിലെ ചർച്ച് ഓഫ് ഗോഡ് വിശ്വസികൾ ഇനി എന്ത് ചെയ്യണം? പാവം പിടിച്ച മലയാളിക്ക് മദ്യപിക്കുന്നത് വേണമെങ്കിൽ ഉപേക്ഷിക്കാം, എന്നാൽ ഇംഗ്ലണ്ടിൽ പ്രശ്നം ഇല്ല. വിശുദ്ധി, വേർപാട് എന്നവാക്കിനു ഒരു പേപ്പറിന്റെ വില പോലും ഇല്ലാ എന്നാണ് ജോകുര്യന്റെ സുവിഷത്തിൽ പറയുന്നത്. വിശുദ്ധി, വേർപാട് എന്നൊക്കെ പറയുന്നത് കാലഘട്ടത്തിന്റെ വെല്ലുവിളിയായി മാറി എന്നും പറയുന്നു.
ഇത് സമൂഹത്തിൽ ആശങ്ക മാത്രമല്ല ഇന്ത്യയിലും, ഇംഗ്ലണ്ടിലും ഇറങ്ങുന്ന വേദപുസ്തകത്തെപ്പോലും ചോദ്യം ചെയ്യപ്പെടുന്നു. എങ്ങനെയാണ് കേരളത്തിൽ ഒരു പ്രമാണം ഇംഗ്ലണ്ടിൽ മറ്റൊരു പ്രമാണം ആകുന്നത്, ജോ കുര്യന് എന്ത് സംഭവവിച്ചു ? പോർക്കളത്തിൽ പോരാടുന്നവർ വിശ്വാസത്തിനു വേണ്ടി പോരാടണം എന്നും ബാക്കിയൊക്കെ തന്നിഷ്ടം, കഴ്ചപ്പാടുകൾ ഇവക്കനുസരിച്ചാകാം എന്ന് വരുത്തി തീര്‍ക്കുവാനുള്ള ശ്രമങ്ങള്‍ ആണ്.
ഇപ്പോള്‍ താൻ ആയിരിക്കുന്നിടത്ത് തനിക്കു തന്നെ അറിയില്ല താൻ പെന്തക്കോസ്ത് ആണോ,അതോ മറ്റെതെങ്കിലും ആണോ എന്ന്. ഇദ്ദേഹം മലയാളി സമൂഹത്തില്‍ പെന്തക്കോസ്തിനു തന്നെ ചോദ്യ ചിഹ്നമാകുമ്പോൾ മടങ്ങിവരാൻ ഒരു അവസരം ഇനിയും ബാക്കിയുണ്ട്. അനീതിക്കും, മ്ലേഛതക്കും കൂട്ടുനിന്ന് ദൈവമക്കളുടെ ദൈവരാജ്യ പ്രവേശന വാതിൽ അടക്കാതെ വിലകൊടുത്തു ദൈവ രാജ്യത്തിനായി നിലകൊള്ളു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.