വ്യത്യസ്ത രാജ്യങ്ങളിൽ വ്യത്യസ്ത ദിനങ്ങളിലാണ് ശിശുദിനം ആചരിക്കുന്നത്. യുഎസ്എയിൽ ശിശുദിനാചരണം നടക്കുന്നത് ജൂൺ രണ്ടിനാണ്. കുട്ടികൾ ചാച്ചാനെഹ്റു എന്ന‌് വിളിച്ച ജവാഹർലാൽ നെഹ്റുവിന്റ ചരമത്തെ തുടർന്ന് (1964) അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14നാണ് നമ്മുടെ രാജ്യത്ത് ഔദ്യോഗികമായി ശിശുദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസംഘടനയുടെ ആഭിമുഖ്യത്തിൽ നവംബർ 20നാണ് സാർവദേശീയതലത്തിൽ ശിശുദിനം ആചരിക്കുന്നത്.
1954ലാണ് യുഎൻ ശിശുദിനാചരണരംഗത്തേക്ക് കടന്നുവരുന്നത്. വ്യത്യസ്ത രാജ്യങ്ങൾക്ക് സ്വന്തം ഇഷ്ടമനുസരിച്ചുള്ള ദിവസങ്ങളിൽ ശിശുദിനം ആചരിക്കാമെന്ന് യുഎൻ അഭിപ്രായപ്പെട്ടു. യുണിസെഫിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുവേണ്ടി സാർവദേശീയതലത്തിൽ നടക്കുന്ന സംരംഭങ്ങളുടെ ചരിത്രത്തിൽ നവംബർ 20ന് വലിയ പ്രാധാന്യമുണ്ട്.
1889 നവംബര്‍ 14ന് അലഹബാദിലാണ് ജവഹര്‍ലാല്‍ നെഹ്റു ജനിച്ചത്.നവംബര്‍ 14 ശിശുദിനം. കുട്ടികള്‍ക്കുമാത്രമല്ല ഓരോ ഇന്ത്യക്കാരനും ബാല്യകാലസ്മരണകളുടെ ഗൃഹാതുരത്വം പകര്‍ന്നു നല്‍കുന്ന ഓര്‍മദിനം. സ്മൃതിപഥത്തില്‍ കുട്ടികളുടെ പ്രധാനമന്ത്രിയും പ്രസംഗവും അവകാശബോധവും ഒക്കെ ഓടിയെത്തുന്ന സുദിനം വെറും ആഘോഷങ്ങളില്‍ ഒതുക്കേണ്ട ഒന്നല്ല, മറിച്ച് കുട്ടികളെ ഒരുപാട് സ്നേഹിക്കുകയും ലാളിക്കുകയും ചെയ്ത പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റുവിന്റെ, നമ്മുടെ പ്രഥമ പ്രധാനമന്ത്രിയുടെ സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരേണ്ട ദിനമാണ്.
സ്നേഹവും പരിചരണവും ലഭിക്കുന്ന സന്തോഷകരമായ കാലം ഏതൊരു കുട്ടിയുടെയും സ്വപ്നമാണ്. സഹാനുഭൂതി, പ്രതിബദ്ധത, ശ്രവിക്കാനുള്ള സന്നദ്ധത, സ്നേഹാര്‍ദ്രമായ പുഞ്ചിരി തുടങ്ങിയവയെല്ലാം കുട്ടികളുടെ അവകാശമാണ്. ഇതിലൂടെ ലഭിക്കുന്ന സംരക്ഷണം വ്യക്തിവികാസത്തിന് ശക്തിപകരും. എന്തിനെയും അതിജീവിക്കാന്‍ കഴിയുന്ന ജൈവികാനന്ദം ബാല്യങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്നതില്‍ ശിശുദിനത്തിന് ചരിത്രപരമായ സ്ഥാനമാണുള്ളത്.ഏറ്റവും പുതിയ കണക്കനുസരിച്ച് സ്ത്രീസുരക്ഷയില്‍ നാം രണ്ടാംസ്ഥാനത്താണ്. കുട്ടികളുടെ സംരക്ഷണത്തിന്റെ കാര്യത്തിലും ഈ അഹങ്കാരം കേരളത്തിനുമാത്രം അവകാശപ്പെടുന്നതാണ്.
എന്നാല്‍, ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇതിന് അവമതിപ്പ് ഉണ്ടാക്കുന്നുണ്ട്. എങ്കിലും ഈ രംഗത്ത് വലിയ ഇടപെടല്‍ നടത്താന്‍ കേരളസര്‍ക്കാരിന് കഴിയുന്നുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ ജാഗ്രതയും വിവിധ വകുപ്പുകളുടെ ഏകോപനവുമാണ് ശിശുസംരക്ഷണത്തിന്റെ കാതലായി പ്രവര്‍ത്തിക്കുന്നത്. അതിക്രമങ്ങളും ചൂഷണങ്ങളും തടയാന്‍ കരുതല്‍നടപടികള്‍ ഊര്‍ജിതപ്പെടുത്തുകയാണ് നമ്മുടെ സംസ്ഥാനം. സംസ്ഥാന ശിശുക്ഷേമ സമിതി സമാരംഭിച്ച ടോള്‍ഫ്രീ നമ്പര്‍ സംവിധാനത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുംവേണ്ടി ഒട്ടേറെ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനും ഇതിനകം നമുക്ക് കഴിഞ്ഞിട്ടുണ്ട്.
നാം കുട്ടികള്‍ക്കായി ഒരുക്കിക്കൊടുക്കുന്ന സാഹചര്യങ്ങളും സൌകര്യങ്ങളും മാതൃകകളും പരിചരണവുമാണ് അവരുടെ വ്യക്തിത്വ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിക്കുക. സാമൂഹ്യവും മാനസികവും വൈകാരികവുമായ സംഘര്‍ഷങ്ങളെ അതിജീവിക്കാന്‍ ഈ ഇടപെടല്‍ സഹായകമാകും. മലീമസമായ ഒരന്തരീക്ഷത്തില്‍ ഉണരുകയും ജീവിക്കുകയും ഉറങ്ങുകയും ചെയ്യുക എന്ന ഭീകരമായ അവസ്ഥാവിശേഷത്തെ തരണംചെയ്യാന്‍ കുട്ടികള്‍ പ്രാപ്തരാകണം. കണ്ണു തുറക്കാന്‍ കഴിയുന്ന, കേള്‍വി നശിക്കാത്ത, ചിന്തിക്കാന്‍ കഴിയുന്ന ഒരു പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്.
കുട്ടികളുടെ അവകാശങ്ങൾക്ക് പരിരക്ഷ നൽകുന്ന ഭരണഘടനയാണ് ഇന്ത്യയുടേത്. കുട്ടികളുടെ സാമൂഹ്യ പരിരക്ഷയും സർഗാത്മകമായ വളർച്ചയും ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെയും ബാധ്യതയാണ്. ഭാവിഭാരതത്തിന്റെ ഈടുവയ‌്പുകളായി കുട്ടികളെ വളർത്തിയെടുക്കാൻ നമുക്ക് കഴിയണം. ശൈശവപ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും കുട്ടികളുടെ വ്യക്തിത്വ വികസനത്തിനായുള്ള പദ്ധതികളും രൂപപ്പെടുത്തിയെടുക്കാനാകണം.
വര്‍ത്തമാനകാല സാഹചര്യങ്ങളോട് കലഹിച്ച് പുതുമൂല്യങ്ങള്‍ നെയ്യാന്‍ ബാല്യ- കൌമാരങ്ങള്‍ കരുത്ത് നേടേണ്ടതുണ്ട്. ഇത്തരം തിരിച്ചറിവിലേക്ക് വഴിതെളിക്കുന്ന, യഥാര്‍ഥ ശിശുദിനമാകണം നാം ആഘോഷിക്കേണ്ടത്. ഒരുപോലെയാകാനും ഒരുമയിലാകാനും ഈ നവംബര്‍ 14 കുട്ടികള്‍ക്ക് വഴികാട്ടിയാകട്ടെ എന്നുമാത്രം ആശംസിക്കുന്നു…
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.