യഹൂദന്മാരുടെ ജീവിതപശ്ചാത്തലം എല്ലാവരെയും വേദനിപ്പിക്കുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അന്നും ഇന്നും അഴിമതിയുടേയും ആർഭാടത്തിന്റെയും മത്തുപിടിച്ച മുതലാളിത്വ വർഗ്ഗം ഉണ്ടായിരുന്നു. അധികാര ഭ്രമവും സംബത്തിനോടുള്ള ആസക്തിയും ബാധിച്ച ഭരണകർത്താക്കളും പരീശന്മാരും പുരോഹിത പ്രമാണികളും ചേർന്നു ജനത്തെ വഴിതെറ്റിച്ചു. ആ കാലഘട്ടത്തിൽ യേശുവിന്റെ വരവും യേശുവിന്റെ പ്രഖ്യാപനങ്ങളും പലരുടെയും ഉറക്കം കെടുത്തി.
അതുമാത്രമല്ല, മറ്റുള്ളവരോടുള്ള സമീപനത്തിൽ യേശു തികച്ചും നീതിമാനും പാവങ്ങളോടു കരുതലും പ്രകടിപ്പിച്ചു. എന്നാൽ ഇതില്ലാതിരുന്ന ധനികരേയും പരീശഭക്തരേയും അവിടുന്നു ശാസിച്ചു. തന്റെ പിതാവിന്റെ ഭവനം കള്ളന്മാരുടേയും കച്ചവടക്കാരുടേയും ഗുഹയാക്കിയവരെ അവിടെ നിന്നു പുറത്താക്കി. ആത്മീയത വറ്റിപ്പോയ പുരോഹിതപ്രമുഖരെ വെള്ളയടിച്ച കുഴിമാടങ്ങൾ എന്നു വിളിച്ചു പരസ്യമായി ആക്ഷേപിച്ചു. അതിന്റെ പക വീട്ടൽ എന്നോണം ദാവീദ് പുത്രന് ഹോശന്ന പാടിയവരെ ക്കൊണ്ട് തന്നെ അവനെ ക്രൂശിക്കുക എന്ന് ആക്രോശിപ്പിച്ചു.
അന്നത്തെ രാഷ്ട്രീയ പകപോക്കലും, തൊഴുത്തിൽ കുത്തും, കാലുവാരലിന്റെയും ഇരയായി യേശുവും. (ഇന്നത്തെ നമ്മുടെ ഭാക്ഷയിൽ പറഞ്ഞാൽ ) യഹൂദ പാരമ്പര്യത്തിൽ കുരിശ്, ക്രൂശീകരണം ശപിക്കപെട്ടവർക്കു മാത്രം ഒരുക്കപ്പെട്ടിരുന്ന പീഡനമരണ ഉപാധിയായിരുന്നു. കുരിശിലേറ്റാൻ വിധിക്കപ്പെട്ടവരുടെ കാര്യം അതി ദയനീയം ആയിരുന്നു എന്ന് വേണം ചരിത്രത്തിന്റെ കണ്ടെത്തൽ. എന്നാൽ, യേശു പതറിയില്ല. പരിപൂർണ്ണ നിശബ്ദതയിൽ, അറക്കപ്പെടുവാൻ പോകുന്ന കുഞ്ഞാടിനെപ്പോലെ അവൻ ചാട്ടവാറടികളും, ഭത്സനങ്ങളും, ആക്ഷേപങ്ങളും ഏറ്റുവാങ്ങി. ഇതെല്ലാം താനേറ്റെടുത്ത രക്ഷാകര ദൗത്യത്തിന്റെ ഭാഗമാണെന്ന് അവനു ബോധ്യമുണ്ടായിരുന്നു. അതിനാൽ മിണ്ടാതിരുന്നു സകലവും സഹിച്ചു.
തന്റെ പ്രീയരിൽ ഒരാൾ ചുംബിച്ചുകൊണ്ട് ഒറ്റിക്കൊടുത്തപ്പോഴും മറ്റെല്ലാവരും ചിതറിയോടിയപ്പോഴും ശിഷ്യപ്രമുഖൻ തള്ളിപ്പറഞ്ഞപ്പോഴും അവരെ വെറുക്കാനോ തിരസ്കരിക്കാനോ യേശുവിനു കഴിഞ്ഞില്ല, അവർക്കു രക്ഷ നഷ്ടപ്പെടുത്താതെ തിരികെ രക്ഷയിലേക്കു നടന്നുകയറുവാൻ പാതയൊരുക്കി. കുരിശോളം അവിടുന്നു കാത്തിരുന്നു. ഒറ്റുകാരൻ ഒഴികെ ബാക്കിയെല്ലാ ശിഷ്യന്മാരും അതു തിരിച്ചറിഞ്ഞു രക്ഷയുടെ പാതയിലെത്തി. തന്നെ മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞവനെത്തന്നെ ഈശോ ആദ്യത്തെ ഉത്തരവാദിത്വപ്പെട്ട മെത്രാച്ചനും ആക്കി.
കാൽവറിയിൽ ഉയർന്ന കുരിശ് ..യേശുവിന്റെ തകർച്ച അനേകരുടെ രക്ഷ ആയി മാറുന്നു. പത്രോസിനെയും യൂദാസിനെയും നോക്കിയ അതേ കണ്ണുകൾതന്നെ വീണുപോയ ഓരോരുത്തരേയും നോക്കുന്നുണ്ട്. ആ നോട്ടത്തിൽ നമ്മുടെ തെറ്റുകൾ തിരുത്താനും, ഏറ്റുപറയാനും, മടങ്ങിവരാനും കഴിയുന്നവർ, മനസാന്തരത്തിന്റെയും, രക്ഷയുടെയും അനുഭവത്തിലേക്ക് കടന്നു വരുന്നു. അതാണ് കാൽവറിയിലെ കുരിശിന്റെ മഹത്വവും ത്യാഗവും. കുരിശിൽ കിടന്ന് ഈശോയെ പരിഹസിച്ച കള്ളനല്ല, മാനസാന്തരത്തിന്റെ മാർഗ്ഗത്തിലൂടെ സ്വർഗ്ഗം കണ്ടെത്തിയ ‘നല്ല’ കള്ളനാകട്ടെ ഈ ദിവസങ്ങളിലെ പ്രചോദനം. മാനസാന്തരപ്പെടാനുള്ള പാത തിരഞ്ഞടുക്കാതെ നിരാശയുടെയും, ആത്മനാശത്തിന്റെയും പടുകുഴിയിൽ വീണുപോയ ഒറ്റുകാരൻ യൂദാ ആയിട്ടല്ല മറിച്ചു, യേശുവിന്റെ സ്നേഹത്തിലും മാതൃകയിലുമുള്ള കൈപിടിച്ച് ശക്തമായ തിരിച്ചുവരവിൽ സ്വർഗ്ഗത്തിന്റെ താക്കോൽ സ്വന്തമാക്കി ശിഷ്യന്മാരെപോലെ മടങ്ങിവരാം.
അധ്വാനിക്കുന്നവരുടേയും ഭാരം ചുമക്കുന്നവരുടേയും ആശ്വാസവും ബലവുമായി തീരാൻ കഴിയണം. സാധുക്കളുടേയും അശരണരുടേയും ആശ്വാസമായി ക്രൈസ്തവർ മാറണം. ദു:ഖിക്കുന്നവരോടൊപ്പം അവരുടെ ദു:ഖങ്ങളിൽ പങ്കുചേരാൻ ക്രിസ്ത്യാനി എന്നു പറയുന്നവന് കഴിയണം. യേശുവിന്റെ ഭാവവും ത്യാഗവും നിങ്ങളിലും കടന്നുവരട്ടെ. കാൽവറിയുടെ ത്യാഗവും, സ്നേഹവും നമ്മളെ ഇത്രത്തോളം ഉയർത്തിക്കൊണ്ടുവരുവാൻ ഇടയായെങ്കിൽ നാമും അനേകർക്ക് ആശ്വാസവും മാതൃകയും ആവട്ടെ.
പ്രതിസന്ധികളിൽ നമ്മുടെ ദൗത്യം മറക്കുന്നവരാകരുത്. ഗതസമന തൊട്ടു കാൽവറി വരെയുള്ള നിമിഷങ്ങളിൽ ആത്മസംഘർഷങ്ങളും കടുത്ത നിരാശയും, വേദനയും ഉണ്ടാകാം എന്നാലും നാം ഉയർപ്പിലേക്കു നടന്നു അടുക്കുകയാണ് എന്ന ബോധ്യം നമ്മെ വഴി നടത്തും.
കഷ്ടതയും പരിഹാസത്തിനും തളർത്താൻ കഴിയാത്ത ഉയിർപ്പിന്റെ പുലരി നിങ്ങൾക്കായും തുറന്നു കിടക്കുന്നു… ആ സന്തോഷയത്തിലേക്ക് നിങ്ങൾ ഓരോരുത്തരും കടന്നുവരിക…
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.