കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വഞ്ചിക്കപ്പെടുന്നതില്‍ ആശങ്കയെന്ന് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വഞ്ചിക്കപ്പെടുന്നതില്‍ ആശങ്കയെന്ന് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം
January 01 17:34 2023 Print This Article

വിദ്യാഭ്യാസത്തിനായി കാനഡയിലേക്ക് എത്തുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ വഞ്ചിക്കുന്നതില്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വെര്‍മ്മ ആശങ്ക രേഖപ്പെടുത്തി.

മോശം ട്രാക്ക് റെക്കോര്‍ഡുള്ള സ്വകാര്യ സര്‍വ്വകലാശാലകളില്‍ ചേരാന്‍ പ്രേരിപ്പിച്ചും മികച്ച ജോലിയില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കുമെന്നും പെര്‍മനന്റ് റസിഡന്‍സി ലഭിക്കുമെന്നും വാഗ്ദാനം ചെയ്ത്നിരവധി ഏജന്റുമാര്‍ വിദ്യാര്‍ത്ഥികളെ പറ്റിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അംഗീകാരമില്ലാത്ത ചില സ്വകാര്യ സര്‍വകലാശാലകളില്‍ പ്രവേശനം നേടിത്തരാമെന്ന് പറഞ്ഞാണ് പല ഏജന്റുകളും വിദ്യാര്‍ത്ഥികളെ സമീപിക്കുന്നത്. വിഷയത്തില്‍ കാര്യമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരം സ്ഥാപനങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ വിദ്യാര്‍ത്ഥി സമൂഹം തയ്യാറാകണമെന്നും അതിലൂടെ നിരവധി വിദ്യാര്‍ത്ഥികളുടെ ജീവിതം രക്ഷിക്കാനാകുമെന്നും ഹൈക്കമ്മീഷണര്‍ പറഞ്ഞു.

കാനഡയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ പ്രത്യേകം റിക്രൂട്ടിംഗ് ഏജന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ എണ്ണം ഇപ്പോള്‍ കൂടി വരികയാണ്. നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇവരുടെ കെണിയില്‍ വീണിട്ടുണ്ടെന്നും വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കാനഡയിലെ അഭിഭാഷകരുടെ സംഘടനയായ കനേഡിയന്‍ ഇമിഗ്രേഷന്‍ ലോയേഴ്‌സ് സഹസ്ഥാപകന്‍ രവി ജെയിനും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. പെര്‍മനന്റ് റസിഡന്‍സ്, ജോലി തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയാണ് വിദ്യാര്‍ത്ഥികളെ പറ്റിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള ഇ-വിസ പ്രോഗ്രാം പുനരാരംഭിച്ചിട്ടുണ്ട്. കൊവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച പത്ത് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ പദ്ധതി പുതുക്കുന്നതിന് സമയപരിധിയില്ലെന്നും സഞ്ജയ് കുമാര്‍ വെര്‍മ്മ പറഞ്ഞു.

അതേസമയം 2022 ഫെബ്രുവരിയില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ ട്യൂഷന്‍ ഫീസായി ഈടാക്കിയതിന് ശേഷം മൂന്ന് കനേഡിയന്‍ കോളേജുകള്‍ മുന്നറിയിപ്പില്ലാതെ പൂട്ടിയത് ഇന്ത്യയില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെയാണ് പ്രതിസന്ധിയിലാക്കിയത്. രാജ്യത്തെ ക്യൂബെക്ക് നഗരത്തില്‍ മോണ്‍ട്രിയലിലെ എം കോളേജ്, ഷെര്‍ബ്രൂക്കിലെ സിഡിഇ കോളേജ്, ലോംഗ്യുയിലിലെ സിസിഎസ്‌ക്യു കോളേജ് എന്നിവയാണ് മുന്നറിയിപ്പില്ലാതെ പൂട്ടിയത്.

ട്യൂഷന്‍ ഫീസിന്റെ സമയപരിധി ഉയര്‍ത്തിക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ പെട്ടെന്ന് വലിയ തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനങ്ങള്‍ നോട്ടീസ് അയച്ചിരുന്നു. പിന്നീട് കോളേജുകള്‍ പൂര്‍ണമായും അടച്ചു പൂട്ടുന്നതായി വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പ് നല്‍കുകയായിരുന്നു.

പാപ്പരത്വ ഭീഷണി നേരിടുന്ന റൈസിംഗ് ഫിനിക്‌സ് ഇന്റര്‍നാഷണല്‍ എന്ന റിക്രൂട്ടിംങ് സ്ഥാപനവുമായി ബന്ധപ്പെട്ടാണ് ഈ മൂന്നു കോളേജുകളുടെയും പ്രവര്‍ത്തനമെന്ന് കനേഡിയന്‍ മാധ്യമമായ സിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സിഡിഇ കോളേജ്, എം കോളേജ് എന്നിവ ഉള്‍പ്പെടെയുള്ള നിരവധി കോളേജുകളിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ റിക്രൂട്ടിങ് രീതികളെ സംബന്ധിച്ച്‌ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ക്യൂബെക്ക് കഴിഞ്ഞ വര്‍ഷം അന്വേഷണം ആരംഭിച്ചിരുന്നു.

തുടര്‍ന്ന് മോണ്‍ട്രിയല്‍ യൂത്ത് സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ ക്യൂബെക്കിലെ മോണ്‍ട്രിയലിലെ ഒരു ഗുരുദ്വാരയില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓഫീസിലേക്ക് കാര്‍ റാലി നടത്തുകയും ചെയ്തിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.