ഐ.പി.സി.മലബാർ മേഖല കൺവൻഷന്റെ പ്രഭാഷകരുടെ പട്ടികയിൽ പാസ്റ്റർ കെ .എ .എബ്രഹാമിന്റെ പേരും ചിത്രവും കാണാനിടയായി. ദൈവവചനം പ്രസംഗിക്കുന്ന ഐ.പി.സിയുടെ വേദിയിൽ കെ.എ. എബ്രഹാമിനെപ്പോലെയുള്ളവരെ കയറ്റി പ്രസംഗിപ്പിക്കേണ്ട ആവശ്യമുണ്ടോ? [അദ്ദേഹത്തോട് ആശയപരമായിട്ടെ ഈ യുള്ളവന് വിയോജിപ്പുള്ളു വ്യക്തിപരമായിട്ടു വിദ്വേഷമില്ല].
കടുത്ത വിഷയ ദാരിദ്യം മൂലം ബൈബിൾ പ്രഭാഷണം ഒഴിവാക്കി മറ്റ് എന്തെക്കെയോ പ്രസംഗിച്ചു നടക്കുന്ന വ്യക്തിയാണ് കെ.എ.എബ്രഹാം. അതായത് വായിൽ തോന്നിയത് കോതയ്ക്കു പാട്ട് എന്നപോലെയാണ് അദ്ദേഹത്തിന്റെ ഗീർവ്വാണമടി. കെ.എ.എബ്രഹാം കഴിഞ്ഞയിടെ അമേരിക്കയിലെ ശാസ്ത്ര ഗവേഷണ സ്ഥാപനമായ നാസയുടെ സമീപത്തു നിന്നു കൊണ്ടു [എവിടെയാണ് നിന്നതെന്ന് ദൈവത്തിനെ അറിയൂ ] നാസയിലെ ശാസ്ത്രജ്ഞൻമാർ ഡബിൾ സ്പെയ്സ് കോപ്പിലൂടെ നോക്കിയപ്പോൾ ഒരു വൈറ്റ് സിറ്റി കണ്ടു എന്നും ആ വൈറ്റ് സിറ്റി പുതിയ യെരുശലേം ആണെന്നും യാതൊരു ഉളുപ്പുമില്ലാതെ നിർലജം തള്ളിവിടുകയുണ്ടായി. എന്തൊരു കഷ്ടം!!!
വാസ്തവം പറയട്ടെ, ഇത്തരം ഊളത്തരം തള്ളിവിടുന്ന കെ.എ.എബ്രഹാമിനെപ്പോലെയുള്ളവരെ കൊണ്ടു കഞ്ഞി കുടിച്ചു പോകുന്ന ഒരു കൂട്ടർ നമ്മുടെ നാട്ടിലുണ്ട്. അതു കോമഡി ഷോക്കാരാണ്. ഇത്തരം പ്രസംഗകരുടെ വിശേഷങ്ങളറിയാൻ യൂടൂ ബ് സെർച്ച് ചെയ്താൽ മാത്രം മതിയാകും. ഒരു കാലത്തു ദൈവവചനം ശക്തമായി പ്രസംഗിക്കുകയും വിശുദ്ധിയിലും ലാളിത്യത്തിലും ജീവിതം നയിച്ചു സമൂഹത്തെ സ്വാധീനിച്ചിരുന്ന ഒരു സമൂഹമായിരുന്നു പെന്തക്കോസ്തു സമൂഹം .ഇന്ന് അതെല്ലാം നാം കളഞ്ഞു കുളിച്ചു നാട്ടുകാർക്കു കൊട്ടാനുള്ള ചെണ്ടയായിതീന്നു.
മുൻപ് വിഷയ ദാരിദ്ര്യം നിമിത്തം ദേശിയ പതാകയെ പ്രസംഗിച്ച് വിവാദനായി നമ്മുടെ കഥാനായകൻ. ഇന്നും പെന്തക്കോസ്തു സമൂഹത്തെ അപമാനിക്കാനായിട്ടു എതിരാളികൾ സോഷ്യൽ മീഡിയയിൽ ദേശിയ പതാകയുടെ വീഡിയോ ക്ലിപ്പ് പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നു. യുക്തിവാദിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പ്രൊഫസറുമായ രവി ചന്ദ്രന്റെ ഏറ്റവും പുതിയ പുസ്തകത്തിൽ കെ.എ എബ്രഹാമിന്റെ ആ പഴയ പ്രസംഗത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നതു കാണൂ.” ദേശിയ പതാകയിലെ വെള്ള നിറം ക്രിസ്ത്യാനികളെ ഉദ്ദേശിച്ചാണ് എന്ന് പ്രസംഗിച്ച് ഉച്ചത്തിൽ ബഹളമുണ്ടാക്കുന്ന ഒരു പ്രഭാഷകന്റെ വീഡിയോ ഈയ്യടെ സൈബർ ലോകത്ത് വൈറലായി. പുള്ളി പറയുന്നത് അധികാരത്തിന്റെ ചിഹ്നമായ അശോകസ്തം ഭംഉള്ളത് വെള്ളയിൽ വന്നത് കർത്താവിന്റെ കൃപ കൊണ്ടാണ്. അശോകം എന്നാൽ ദു:ഖമില്ലാത്ത അവസ്ഥ എന്നർത്ഥം. നീ പച്ചയാണേലും കുങ്കുമമാണേലും ദുഃഖം മാറണമെങ്കിൽ വെള്ളയിൽ വരണം. എന്നാണ് ടിയാൻ കരഘോഷത്തിന്റെ അകമ്പടിയോടെ പ്രസംഗിക്കുന്നത്. പച്ച ആ രാണ്, കുങ്കുമമാരാണ്, വെള്ളയിൽ വരണമെന്ന് പറയുന്നതിന്റെ അർത്ഥമെന്താണ് എന്നൊക്കെ സദസ്സിനു മനസ്സിലായെന്നു വ്യക്തം.[ വെളിച്ചപ്പാടിന്റെ ഭാര്യ, പുറം 79].
ഇവിടെ ഒരു കാര്യം നാം മനസ്സിലാക്കിയിരിക്കണം. പെന്തക്കോസ്തുകാരായ ആളുകളെ പെന്തക്കോസ്തുകാർക്കു അറിയാവുന്നതിനേക്കാൾ നന്നായി നാട്ടുകാർക്കു പെന്തക്കോസ്തുകാരെ അറിയാം. ഈ വസ്തുതയാണ് നവമാധ്യമങ്ങൾ ഇന്നു നമുക്കു നൽകി കൊണ്ടിരിക്കുന്നത്. അതു കൊണ്ടു കെ.എ.എബ്രഹാമിനെപ്പോലെയുള്ളവരെ വേദിയിൽ കയറ്റി അടുത്ത കോമഡി ഷോയ്ക്കുള്ള ആയുധം ഐ.പി.സിയുടെ വേദിയിൽ നിന്നു തന്നെ കൊടുക്കണോ എന്നു മലബാർ മേഖലാ നേതൃത്വം ചിന്തിക്കുക.
പാസ്റ്റര്‍. ചാക്കോ ആന്റണി, പരപ്പനങ്ങാടി.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.