കനകം മൂലം കാമിനി മൂലം കലഹം പലവിധം ഉലകില്‍ സുലഭം എന്ന് പറയുന്നത് പോലെയാണ് സ്വര്‍ണക്കടത്ത് കേസ് പോകുന്നത്. അല്ലെങ്കില്‍ പണത്തിന് പണം പ്രതാപത്തിന് പ്രതാപം കുടുംബ മഹിമയ്ക്ക് മഹിമ എല്ലാം ഉണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ ശമ്പളമുള്ള ഉന്നത ഉദ്യോഗസ്ഥന്റെ ഒരവസ്ഥ ഇങ്ങനെയാകുമോ. എം. ശിവശങ്കറിനെ അറിയുന്ന ആരും വിശ്വസിക്കാത്ത കഥകളാണ് പ്രചരിക്കുന്നത്. എല്ലാം ഉണ്ടായിട്ടും കേവലം ഒരു സ്വപ്നയില്‍ തട്ടി ശിവശങ്കര്‍ വീഴുമോയെന്നാണ് പലരുടേയും ചോദ്യം.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സ്വപ്‌ന സുരേഷുമായി സൗഹൃദം സ്ഥാപിച്ചതിൽ തനിക്ക്വീഴ്‌ച പറ്റിയതായി എൻ.ഐ.എയുടെ ചോദ്യം ചെയ്യലിൽ എം. ശിവശങ്കർ സമ്മതിച്ചതായി സൂചന. മുൻ ഐ ടിസെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയുമായിരുന്ന ശിവശങ്കറിനെ അഞ്ചു മണിക്കൂറോളമാണ്എൻ.ഐ.എ കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തത്. പേരൂർക്കടയിൽ എൻ.ഐ.എയുടെ ക്യാമ്പ് ഓഫീസ് ആയപൊലീസ് ക്ളബിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. വൈകിട്ട് നാലിനു തുടങ്ങിയ ചോദ്യംചെയ്യൽ രാത്രി 8.55 നാണ് അവസാനിച്ചത്.
പോലീസ് ക്ലബ്ബ് മുതല്‍ വീടുവരെ പാതിരാത്രി ഇങ്ങനെയൊരു ചാനലുകളുടെ അകമ്പടി മറ്റാര്‍ക്കും കിട്ടില്ല; ഒന്നും ഉരിയാടാതെ വീട്ടില്‍ കയറി ചാനലുകാരെ പുറത്താക്കി ഒരാള്‍ പൊക്കമുള്ള ഗേറ്റ് കൊട്ടിയടയ്ക്കുമ്പോഴും ശിവശങ്കറിന്റെ മനസില്‍ തീയായിരുന്നു; സ്വപ്ന തീര്‍ത്ത കാട്ടുതീയില്‍ ഉത്തരം മുട്ടിയതിങ്ങനെ.
റസിഡന്റ് അസോസിയേഷന്‍ ഭാരവാഹികളാണ് ആദ്യം ശിവശങ്കറിനേയും സ്വപ്നയേയും പറ്റി ചാനലുകളിലൂടെ വേണ്ടാതീനം പറയുന്നത്. പാതിരാത്രി പൂസായി മടങ്ങുന്ന ശിവശങ്കറിന്റെ കഥ നാട്ടില്‍ പാട്ടായപ്പോള്‍ സ്വന്തം ഔദ്യോഗിക പദവി ആ പകലില്‍ തെറിച്ചു. പിന്നീടാണ് സ്വപ്നയ്ക്ക് ഫ്‌ളാറ്റ് എടുത്ത് കൊടുത്തതും ഏതറ്റം വരെ റെക്കമെന്റ് ചെയ്തതും പുറത്ത് വന്നത്. പല പ്രാവശ്യമുള്ള കൂടിക്കാഴ്ചകളും പുറത്തായി. സ്വപ്നയെ കോണ്‍സലേറ്റില്‍ നിന്നും ഐടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തില്‍ പ്രതിഷ്ഠിച്ചതും ആ പാവം ശിവശങ്കരനാണെന്ന് ഔദ്യോഗികമായി കണ്ടെത്തി.
വരുമ്പോള്‍ മലയോടെ എന്ന് പറയുന്നത് പോലെ ദേ വരുന്നു സസ്‌പെന്‍ഷന്‍. ഒരു സര്‍ക്കാരുദ്യോഗസ്ഥന് കിട്ടാവുന്ന ഏറ്റവും വലിയ പദവി പോലും നഷ്ടപ്പെടുത്തിയത് ഈ സ്വപ്ന കാരണമാണ്. കേരളത്തിലെ ആരും വിശ്വസിക്കുന്നില്ല ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന്. പക്ഷെ മലയാളികള്‍ ന്യായമായും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ആരാ സാറെ ഈ സ്വപ്ന. എന്താണ് മാഡവുമായുള്ള ബന്ധം. ആ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയാത്തതാണ് ശിവശങ്കറിനെ ഊരാക്കുടുക്കിലാക്കുന്നതും. ശിവശങ്കര്‍ നല്‍കുന്ന ഉത്തരം സ്വപ്നയുടെ ഭര്‍ത്താവിനെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്.
സ്വപ്ന സുരേഷിന്റെ ഭര്‍ത്താവ് തന്റെ ബന്ധുവാണെന്നും ആ അടുപ്പമാണ് ഇവരുടെ കുടുംബവുമായി ഉണ്ടായിരുന്നതെന്നാണ് ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ പറഞ്ഞത്. അരിയാഹാരം നാല് നേരവും കഴിക്കുന്ന നമുക്ക് പോലും ദഹിച്ചിട്ടില്ല ഈ ഉത്തരം. പിന്നയല്ലേ നല്ല ചപ്പാത്തി കഴിക്കുന്ന അന്വേഷണ സംഘത്തിന് ദഹിക്കുന്നത്. സ്വപ്നയുടെ ഭര്‍ത്താവിന്റെ വകയില്‍ വേറെയും ബന്ധുക്കളുണ്ട്. അവരാരോടും കാണിക്കാത്ത ഒരിത് എന്തിന് സ്വപ്നയോട് മാത്രം സാറ് കാണിക്കുന്നു?
സ്വര്‍ണക്കടത്തുകാരുമായി സ്വപ്നയ്ക്കുള്ള ബന്ധം തിരിച്ചറിയാന്‍ കഴിയാതിരുന്നത് വ്യക്തിപരമായ വീഴ്ചയായാണ് കരുതുന്നതെന്നാണ് ശിവശങ്കര്‍ പറയുന്നത്. രഹസ്യാന്വേഷണ വിഭാഗങ്ങളൊന്നും മുന്നറിയിപ്പു നല്‍കിയിരുന്നില്ല. സൂചന ലഭിച്ചിരുന്നെങ്കില്‍ അകറ്റി നിര്‍ത്തുമായിരുന്നു. സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത അറിവില്ലായിരുന്നുവെന്നും ശിവശങ്കര്‍ വ്യക്തമാക്കി.
സ്വപ്നയുമായുള്ള ബന്ധം അന്വേഷണ സംഘത്തിന് പ്രശ്‌നമല്ല. പക്ഷെ സ്വര്‍ണക്കടത്തില്‍ ആ ബന്ധം കൂട്ടിമുട്ടിച്ചോ എന്നാണ് അറിയേണ്ടത്. സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ വ്യക്തതയ്ക്കാണ് എന്‍ഐഎ ചോദ്യം ചെയ്തത്. ജൂണ്‍ 30ന് കാര്‍ഗോ കോംപ്ലക്‌സില്‍ നയതന്ത്ര ബാഗേജ് എന്ന തരത്തില്‍ പാഴ്‌സല്‍ എത്തിയപ്പോള്‍ അത് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഔദ്യോഗിമായോ വ്യക്തിപരമായോ എന്തെങ്കിലും സമ്മര്‍ദം ചെലുത്തിയിരുന്നോയെന്നതു സംബന്ധിച്ച് അന്വേഷണസംഘം വിശദീകരണം തേടി.
സെക്രട്ടേറിയറ്റിനു സമീപത്തെ സ്വപ്നയുടെ ഫ്‌ളാറ്റില്‍ വെച്ചാണ് സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചന നടന്നതെന്നാണു വിവരം. ഈ ഫ്‌ളാറ്റ് എടുത്തുനല്‍കാന്‍ സഹായിച്ചതും ശിവശങ്കറാണ്. ഇതേ ഫ്‌ളാറ്റ് സമുച്ചയത്തില്‍ത്തന്നെയാണ് ശിവശങ്കറിന് ഫ്‌ളാറ്റുള്ളതും. ഇതും ചോദ്യംചെയ്യലിനു കാരണമായി.
പ്രതികളുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. സ്വപ്നയുടെ അമ്പലംമുക്കിലെ ഫ്‌ളാറ്റ്, സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്‌ളാറ്റ്, പഞ്ചനക്ഷത്ര ഹോട്ടല്‍ എന്നിവിടങ്ങളില്‍ നേരത്തേ പരിശോധന നടത്തുകയും ഇവിടങ്ങളില്‍ നിന്നുള്ള ക്യാമറദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഇവയില്‍നിന്ന് പ്രതികളും ശിവശങ്കറും തമ്മില്‍ ഒട്ടേറെത്തവണ കണ്ടിരുന്നുവെന്നതിന് തെളിവ് ലഭിച്ചതായും വിവരമുണ്ട്. ശിവശങ്കറിന്റെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ത്തന്നെ അദ്ദേഹം സന്ദീപുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന വിവരങ്ങളുമുണ്ടായിരുന്നു. ഇവയൊക്കെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടതാണോയെന്ന് വ്യക്തത വരുത്താന്‍ കൂടിയായിരുന്നു ചോദ്യംചെയ്യല്‍. ഈ ചോദ്യം ചെയ്യല്‍ തുടരും.
( കടപ്പാട് : …..)
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.