ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; ഏഴ് മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

by Vadakkan | 15 January 2021 11:05 AM

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ ഏഴോളം പേര്‍ മരണമടഞ്ഞതായാണ് ലഭിക്കുന്ന വിവരം. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള‌ളില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണെന്നും അതിനാല്‍ മരണസംഖ്യ ഉയരാനാണ് സാദ്ധ്യതയെന്നുമാണ് വിവരം. ഔദ്യോഗിക കണക്കനുസരിച്ച്‌ നാലുപേര്‍ മരണമടഞ്ഞതായും മൂന്നുപേ‌ര്‍ക്ക് ഗുരുതര പരിക്കേ‌റ്റതുള്‍പ്പടെ 637 പേര്‍ക്ക് പരിക്കേ‌റ്റതായും രാജ്യത്തെ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. രാജ്യത്തെ പ്രമുഖ നഗരമായ മജേനെ സി‌റ്റിയില്‍ നിന്നും ആറ് കിലോമീ‌റ്റര്‍ വടക്കുകിഴക്കായി ഭൂമിക്കടിയില്‍ പത്ത് കിലോമീ‌റ്റര്‍ താഴെയായാണ് പ്രഭവകേന്ദ്രം.

ആയിരക്കണക്കിന് ആളുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്‌തു. പ്രാദേശിക സമയം വെള‌ളിയാഴ്‌ച പുലര്‍ച്ചെ ഒരുമണിക്ക് ആണ് രാജ്യത്തെ നടുക്കിയ ഭൂചലനമുണ്ടായത്. ഏഴ് സെക്കന്റോളം ശക്തമായ ഭൂചലനമുണ്ടായതായാണ് ലഭ്യമായ വിവരം. ജനങ്ങള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്ന് പുറത്തിറങ്ങിയോടി. നിരവധി ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു. ദ്വീപിലെ ഗവര്‍ണറുടെ ഓഫീസും മാളും, സ്ഥലത്തെ പ്രധാനപ്പെട്ട ഹോട്ടലുകളുമെല്ലാം തകര്‍ന്നവയില്‍ പെടുന്നു. പാലങ്ങള്‍ തകര്‍ന്നതുകാരണം സ്ഥലത്തേക്കുള‌ള വാഹന ഗതാഗതത്തിനും തടസമുണ്ട്.

വ്യാഴാഴ്‌ചയും ഇതേ സ്ഥലത്ത് റിക്‌ടര്‍ സ്‌കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. നിരവധി വീടുകള്‍ ഈ ഭൂചലനത്തില്‍ നശിച്ചിരുന്നു. മൂന്നോളം ഇടങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായതായാണ് വിവരം. നിരന്തരം ഭൂമികുലുക്കമുണ്ടാകുന്ന ‘റിംഗ് ഓഫ് ഫയര്‍’ മേഖലയിലാണ് ഇന്തോനേഷ്യയുടെ സ്ഥാനം. 2018ലും 6.2 രേഖപ്പെടുത്തിയ ഭൂചലനത്തിലും തുടര്‍ന്നുണ്ടായ സുനാമിയിലും രാജ്യത്തെ പാലു നഗരത്തില്‍ ആയിരക്കണക്കിന് ജനങ്ങളാണ് മരണമടഞ്ഞത്.

Source URL: https://padayali.com/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%a8%e0%b5%87%e0%b4%b7%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be-2/