ഇടക്കാല തെരഞ്ഞെടുപ്പില്‍ ഹൂസ്റ്റണില്‍ മലയാളികൾക്ക് അട്ടിമറി വിജയം

ഇടക്കാല തെരഞ്ഞെടുപ്പില്‍ ഹൂസ്റ്റണില്‍ മലയാളികൾക്ക് അട്ടിമറി വിജയം
November 08 12:14 2018 Print This Article

ഹൂസ്റ്റണ്‍: ഇടക്കാല തെരഞ്ഞെടുപ്പില്‍ ഹൂസ്റ്റണില്‍ രണ്ട് മലയാളികൾക്ക് അട്ടിമറി വിജയം. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളായി ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് മത്സരിച്ച കെ.പി.ജോര്‍ജും, ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി കോര്‍ട്ട് അറ്റ് ലോ നമ്പര്‍ 3 ജഡ്ജി സ്ഥാനത്തേക്ക് മത്സരിച്ച ജൂലി മാത്യുവുമാണ് ഇന്ത്യന്‍ സമൂഹത്തിന് അഭിമാനം പകര്‍ന്നു കൊണ്ട് വിജയിച്ചത്.

പോള്‍ ചെയ്ത 233,307 വോട്ടുകളില്‍ 51.37 ശതമമാനം വോട്ടുകള്‍ (119,848) നേടിയാണ് ജോര്‍ജ് ജയിച്ചത്. പോള്‍ ചെയ്ത 249,045 വോട്ടില്‍ 53.29 ശതമാനം വോട്ടുകള്‍ (132,715) നേടിയാണ് ജൂലി വിജയക്കൊടി പാറിച്ചത്. ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയുടെ മുഖ്യഭരണ ചുമതല നിര്‍വഹിക്കുന്ന കൗണ്ടി ജഡ്ജി പദവിയിലക്കാണ് ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

കൗണ്ടിയിലെ ഭരണപരമായ കാര്യങ്ങളിലെല്ലാം തീര്‍പ്പു കല്‍പിക്കുന്ന ഓഫീസാണിത്. 15 വര്‍ഷമായി നിലവിലുള്ള ജഡ്ജിയും റിപ്പബ്ലിക്കനുമായ റോബര്‍ട്ട് ഹെര്‍ബര്‍ട്ടിനെയാണ് പൊതുതെരഞ്ഞെടുപ്പില്‍ ജോര്‍ജ് പരാജയപ്പെടുത്തിയത്. അതേസമയം, കൗണ്ടിയിലെ കോടതി വ്യവഹാര നിര്‍വഹണം നടത്തുന്ന ആറു ജഡ്ജിമാരിലൊരാളായാണ് ജൂലി മാത്യു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രിഷ കെനക്കിനെയെയാണ് ജൂലി തോല്‍പിച്ചത്.

റിപ്പബ്ലിക്കന്‍ കോട്ട എന്ന എന്നറിയപ്പെടുന്ന ടെക്‌സസില്‍ മലയാളികളും ഇന്ത്യന്‍ സമൂഹവും തിങ്ങിപ്പാര്‍ക്കുന്ന ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി മേഖലയില്‍ മലയാളി സ്ഥാനാര്‍ഥികള്‍ക്ക് അഭിമാനകരമായ വിജയം നേടാനായത് ഇന്ത്യന്‍ സമൂഹത്തിനും മലയാളികള്‍ക്കും വലിയ നേട്ടം തന്നെയാണ്. കൗണ്ടയിലെ വോട്ടര്‍മാര്‍ നല്‍കിയ പിന്തുണയ്ക്ക് ജോര്‍ജും ജൂലിയും അകമഴിഞ്ഞ നന്ദി അറിയിച്ചു.

കൗണ്ടിയിലെ ജനങ്ങള്‍ക്ക് ആധുനിക കാലഘട്ടത്തിന് യോജിച്ച വിധത്തില്‍ സേവനം ലഭ്യമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് കെ.പി.ജോര്‍ജ് പറഞ്ഞു. ഫോര്‍ട്ട്‌ബെന്‍ഡ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്ട് (ഐ.എസ്.ഡി) ബോര്‍ഡ് ട്രസ്റ്റി കൂടിയായ ജോര്‍ജ് പത്തനംതിട്ട സ്വദേശിയാണ്. 1999 മുതല്‍ ഹൂസ്റ്റണ്‍ നിവാസിയാണ്. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ് സാമൂഹ്യക്ഷേമ രംഗത്ത് സജീവമാണ്. ഷുഗര്‍ലാന്‍ഡ് റോട്ടറി ക്ലബ്, ഫോര്‍ട്ടബെന്‍ഡ് ചേംബര്‍ ഓഫ് കോമേഴ്‌സ് എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജോര്‍ജ് സ്റ്റേറ്റ് റെപ്രസന്റേറ്റീവ് റിക് മില്ലറുടെ പോളിസി ആന്‍ഡ് അഫയേഴ്‌സ് കമ്മിറ്റി അംഗമായിരുന്നു.

ഫോര്‍ട്ട്‌ബെന്‍ഡ് ഐ.എസ്.ഡി പേരന്റ്‌സ് അഡൈ്വസറി ടീമില്‍ അംഗമായ ജോര്‍ജ് 2013 ല്‍ സ്ഥാപിതമായ ഹൈടവര്‍ ഹൈസ്‌കൂള്‍ അക്കാഡമീസ് ബൂസ്റ്റര്‍ ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റാണ്. ജോര്‍ജിന്റെ ഭാര്യ ഷീബ അധ്യാപികയാണ്. മക്കള്‍: രോഹിത്, ഹെലന്‍, സ്‌നേഹ.

14 വര്‍ഷമായി അറ്റോര്‍ണിയായി പ്രവര്‍ത്തിക്കുന്ന ജൂലി ഫോര്‍ട്ട്‌ബെന്‍ഡില്‍ മാത്രമല്ല സമീപത്തുള്ള ഹാരിസ്, മോണ്ട്‌ഗോമറി, ഗാല്‍വസ്റ്റണ്‍, ബ്രസോറിയ തുടങ്ങിയ കൗണ്ടികളിലും കേസുകള്‍ കൈകാര്യം ചെയ്യുന്നു. കോടതി സംവിധാനം കൂടുതല്‍ കാര്യക്ഷമാക്കാനും, കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും പല കാര്യങ്ങളും ചെയ്യാന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ജൂലി മാത്യു പറഞ്ഞു. ഭര്‍ത്താവ് ജിമ്മിക്കും മക്കളായ അലീന, അവ, സോഫിയ എന്നിവര്‍ക്കുമൊപ്പം ഫസ്റ്റ് കോളനി മേഖലയിലാണ് ജൂലി താമസിക്കുന്നത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.