ഭര്തൃവീട്ടില് കൊടിയ പീഡനങ്ങളാണ് വിസ്മയ അനുഭവിച്ചതെന്ന് ശരിവയ്ക്കുകയാണ് മരണത്തിന് മണിക്കൂറുകള്ക്ക് മുമ്പ് അയച്ച വാട്‌സാപ്പ് ചാറ്റ്.
സഹോദരന് വിജിത്താണ് തന്റെ പെങ്ങള് അനുഭവിച്ച ദുരിതത്തിന്റെ നേര്ചിത്രം വാക്കുകളിലൂടെ അടിവരയിടുന്നത്. വിസ്മയയെ തന്റെ മുന്നിലിട്ടു പോലും തല്ലുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്ന് വിജിത്ത് പറയുന്നു.
അവന് ശരിക്കും ഒരു സൈക്കോയാണ്. ഒരു ദിവസംരാത്രി കാര് വീട്ടില് കൊണ്ടുവന്ന ശേഷം എന്റെ പെങ്ങളെ വീടിന്റെ മുന്നിലിട്ട് തല്ലി. ചോദിക്കാന് ചെന്ന എന്നെയും തല്ലി. അങ്ങനെ അത് പൊലീസ് കേസായി. സ്ഥലത്തെത്തിയ എസ്‌ഐയെയും തല്ലാന് പോയി. അദ്ദേഹത്തിന്റെ ഷര്ട്ട് ഇവന് വലിച്ചുപൊട്ടിച്ചു. പിന്നെ മെഡിക്കല് ചെക്കപ്പ് നടത്തിയപ്പോള് മദ്യപിച്ചിരുന്നുവെന്ന് വ്യക്തമായി.
പിറ്റേന്ന് സ്റ്റേഷനിലെത്തിയപ്പോള് മോട്ടര് വെഹിക്കിള് ഉദ്യോഗസ്ഥര് അടക്കം ഇടപെട്ട് വിഷയം ഒത്തുതീര്പ്പാക്കാന് ശ്രമിച്ചു. പെങ്ങളുടെ ഭാവിയാണ് ഇനി ഇങ്ങനെയൊന്നും ആവര്ത്തിക്കില്ല എന്ന് എഴുതി തന്നു. അതില് ഞാനും ഒപ്പിട്ടു. ആ ഒപ്പിന്റെ വിലയാണ് എന്റെ പെങ്ങളുടെ മൃതദേഹം വീടിന് മുന്നിലെത്തിച്ചത്.
പിന്നെ എന്റെ പെങ്ങള് രണ്ടുമാസം വീട്ടില് തന്നെ നിന്നു. പരീക്ഷയ്ക്ക് പോയി തുടങ്ങിയപ്പോള് അവന് ഫോണ് വിളിച്ച് അവളെ വീണ്ടും മയക്കി. കോളജില് ചെന്ന അവളെ കൂട്ടിക്കൊണ്ടുപോയി. പിന്നെ അവള് എന്നെയോ അച്ഛനെയോ വിളിച്ചില്ല. സ്വന്തം ഇഷ്ടപ്രകാരം പോയതു കൊണ്ടാകും അവള് പിന്നെ ഞങ്ങളെ വിളിക്കാതിരുന്നത്. എന്റേയും അച്ഛന്റേയും ഫോണ് നമ്പര് അവര് ബ്ലോക്ക് ചെയ്തു. ഞാന് വാങ്ങിക്കൊടുത്ത ഫോണ് എറിഞ്ഞുപൊട്ടിച്ചു.
അവള് പിന്നെ അമ്മയെ മാത്രം വിളിക്കും. അവസാനം വിളിച്ചപ്പോള് പരീക്ഷയെഴുതാന് സമ്മതിക്കുന്നില്ലെന്നും ആയിരം രൂപ അയച്ചുതരുമോ എന്നും അവള് ചോദിച്ചതായി അമ്മ ഇപ്പോഴാണ് പറയുന്നത്.എത്ര കിട്ടിയാലും പഠിക്കാത്തവരാണ്. ഇനി ആര്ക്കും ഈ ഗതി വരരുത്. ഇന്ന് രാവിലെ 5 മണിക്കാണ് അവിടെ നിന്ന് വിളിച്ചിട്ട് ആശുപത്രിയിലെത്താന് പറയുന്നത്. ആശുപത്രി വിളിച്ച് ചോദിച്ചപ്പോള് പെങ്ങള് മരിച്ചെന്നും രണ്ട് മണിക്കൂര് ആയെന്നും പറഞ്ഞു. ആ രണ്ട് മണിക്കൂറില് എന്ത് സംഭവിച്ചു.
അവള് ആത്മഹത്യ ചെയ്യില്ല. കൊന്നതാണ്. അവന്. അവനെ പിടികൂടണം. നീതി വേണം.. കേരളം ഒപ്പം വേണം.’ ചങ്ക് പിടഞ്ഞ് വിസ്മയയുടെ സഹോദരന് പറയുന്നു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.