തെക്കുപടിഞ്ഞാറൻ പോളണ്ടിലെ സ്സേർമ്നയിലെ ഈ ക്രിസ്ത്യൻ പളളിയുടെ ചുമരുകളും മേൽക്കൂരയും നിര്‍മ്മിച്ചിരിയ്ക്കുന്നത് മരിച്ചുപോയ മനുഷ്യരുടെ അസ്ഥികളും തലയോട്ടികളും കൊണ്ടാണ്. സ്കൾ ചാപ്പൽഎന്നാണ് ഈ പളളി അറിയപ്പെടുന്നത്. ചരിത്രപ്രസിദ്ധമായ സിലഷ്യൻ യുദ്ധം,മുപ്പത് വര്‍ഷ യുദ്ധം എന്നിവയിലും പ്ലേഗ്,കോളറ പോലെയുളള അസുഖങ്ങളാലും മരിച്ച 24,000 ത്തോളം ആളുകളുടെ തലയോട്ടികളും അസ്ഥികളും സെമിത്തേരികളിൽ നിന്ന് കുഴിച്ചെടുത്താണ് പളളി നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 1776 നും 1804 നും ഇടയിൽ മരിച്ചവരുടെ അസ്ഥികളാണിതെല്ലാം.പള്ളി പണിതതും ഏതാണ്ട് ആ കാലഘട്ടത്ത് തന്നെയാണ്.
പളളിയിലെ ഭൂഗർഭ അറയും നിർമ്മിക്കപ്പെട്ടിരിക്കുന്നത് അസ്ഥികൾ കൊണ്ടുതന്നെയാണ്.പുരോഹിതർ കുർബാന അർപ്പിക്കുന്ന പളളിയുടെ ആള്‍ത്താരക്ക് ഉപയോഗിച്ചിരിക്കുന്നത് ഭൂരിഭാഗവും കൂട്ടത്തിൽ പ്രത്യേകതകളുളള തലയോട്ടികൾ കൊണ്ടാണ്. മേയർ, യുദ്ധത്തിൽ വെടിയേറ്റ് മരിച്ചവർ ,സിഫിലിസ് വന്ന് മരിച്ചവർ ഇവരുടെയൊക്കെ അസ്ഥികൾ ആള്‍ത്താര അലങ്കരിക്കുന്നതിന്നതിൽ പ്രധാനമായി ഉപയോഗിച്ചിരിക്കുന്നു. വക്ലാവ് ടോമസെക്ക് എന്ന പുരോഹിതന്റെ ബുദ്ധിയാണ് ഇതിന് പിന്നിൽ. മരിച്ചവർക്കായുളള ഒരു സ്മാരകം എന്ന നിലയിലാണ് യുദ്ധങ്ങളിലും രോഗം ബാധിച്ചും മരിച്ചവരുടെ അസ്ഥികളും തലയോട്ടികളും പളളി പണിയാൻ കുഴിമാടത്തിൽ നിന്ന് കുഴിച്ചെടുത്തത്.പുറമേ നിന്ന് മറ്റേതൊരു പളളി പോലെ സാധാരണമാണിത്.എന്നാൽ ഉളളിലേക്ക് പ്രവേശിക്കുമ്പോൾ നമ്മളെ കാത്തിരിക്കുന്നത് അസ്ഥി കൊണ്ട് അലങ്കരിച്ച അത്ഭുതകരമായ ഒരു ചരിത്രസ്മാരകമാണ്.
Comment:*
Nickname*
E-mail*
Website