അബുജ: വടക്കുകിഴക്കന്‍ നൈജീരിയയില്‍ ശനിയാഴ്ച നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. കൃഷിസ്ഥലത്ത് വിളവെടുപ്പ് നടത്തുകയായിരുന്ന സ്ത്രീകളും കുട്ടികളുമടക്കമാണ് ആക്രമണത്തിന് ഇരയായത്. മോട്ടാര്‍ ബൈക്കുകളിലെത്തിയ ഭീകരര്‍ ഇവര്‍ക്ക് നേരെ നിറുത്താതെ വെടിവയ്ക്കുകയായിരുന്നുവെന്ന് ഐക്യരാഷ്ട്രസഭ പ്രതിനിധി എഡ്വാര്‍ഡ് കല്ലൊന്‍ പറയുന്നു. 66 ആളുകള്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. നിരവധി ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. വീടുകളില്‍ കഴിഞ്ഞാല്‍ പട്ടിണി കിടന്ന് മരിക്കണ്ട അവസ്ഥയും പുറത്തിറങ്ങിയാല്‍ ഭീകരരാല്‍ കൊല്ലപ്പെടേണ്ട അവസ്ഥ യുമാണെന്ന് ബോര്‍ണോ ഗവര്‍ണര്‍ ഉമറാ സുലും പറഞ്ഞു.
സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ബോകോ ഹറാം ഭീകരസംഘടനയുമായി ബന്ധപ്പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കൃഷിസ്ഥലലത്തുണ്ടായിരുന്ന സ്ത്രീകളെ തട്ടികൊണ്ടുപോയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.ഭീകരസംഘടനകളായ ബോക്കോ ഹറാമും അതില്‍ നിന്ന് വിഘടിച്ചു പോയ പശ്ചിമാഫ്രിക്ക ഇസ്ലാമിക് സ്റ്റേറ്റും ബോര്‍ണോ മേഖലയില്‍ ശക്തമാണ്. ഇരുവിഭാഗങ്ങളും മേഖലയില്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഭീകരരുടെ ആക്രമണത്തില്‍ നിരവധി നൈജീരിയന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സൈന്യത്തിനെതിരായ തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്ന് ചില പ്രത്യേക മേഖലകളില്‍ മാത്രമായി സൈന്യം തമ്ബടിക്കുക എന്ന നയം നൈജീരിയ കൈകൊണ്ടിരുന്നു. വിദൂര ഗ്രാമങ്ങളില്‍ നിന്നും മേഖലകളില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ച് ശക്തികേന്ദ്രങ്ങളില്‍ മാത്രം സൈന്യം കേന്ദ്രീകരിച്ചതോടെ സൈനിക നാശം നൈജീരിയക്ക് തടയാനായി. അതേസമയം, വിദൂര മേഖലകളുടെ നിയന്ത്രണം ഭീകരര്‍ കൈയടക്കുന്ന സ്ഥിതിവിശേഷമായി.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.