എം. ജി. ആറിന്റെ അമ്മു തമിഴ്നാടിന്റെ അമ്മയായത് എങ്ങനെ!!!

എം. ജി. ആറിന്റെ അമ്മു തമിഴ്നാടിന്റെ അമ്മയായത് എങ്ങനെ!!!
February 07 15:48 2017 Print This Article

ജയലളിതയുടെ ജീവിതത്തിൽ മറക്കാനാവാത്ത ദിനമാണ് 1984 ഒക്ടോബർ അഞ്ച്. അന്നാണ് എംജിആറിന് ഒരു മൈൽഡ് .സ്ട്രോക്കിനെ തുടർന്നു സംസാരശേഷി നഷ്ടപ്പെടുന്നത്. ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ കാണാൻചെന്ന ജയലളിതയെ ജാനകിയുടെ ആൾക്കാർ തടഞ്ഞു.

സംഘർഷഭരിതമായപ്പോൾ അപ്പോളോ ഹോസ്പിറ്റൽ ചീഫ് ഡോ. പ്രതാപ് റെഡ്ഡി ജയലളിതയോടു പറഞ്ഞു: ” ഇവിടെ ഒരു സീനുണ്ടാക്കരുത്, പ്ലീസ് സ്റ്റേ ബാക്ക്.’’ താമസിച്ചില്ല, എംജിആറിനെ ന്യൂയോർക്കിലെ ബ്രൂക്ക് ലെയ്ൻ ഹോസ്പിറ്റലിലേക്കു മാറ്റി. അതിനുപിന്നിൽ പ്രവർത്തിച്ചതു ജയലളിതയായിരുന്നു. പാർലമെന്റ് അംഗം എന്ന നിലയിൽ തനിക്കുള്ള സ്വാധീനം ഉപയോഗിച്ച് ഇന്ത്യാഗവണ്മെന്റുവഴിയാണ് എല്ലാ ഏർപ്പാടുകളും ജയലളിത ചെയ്തത്. ആരോഗ്യം വീണ്ടെടുത്ത് എംജിആർ തിരിച്ചുവരുമ്പോഴേക്കും ഇന്ത്യയിൽ പാർലമെന്റ് ഇലക്ഷൻ പ്രഖ്യാപിച്ചുകഴിഞ്ഞിരുന്നു. ഇന്ദിരാഗാന്ധിയുടെ വധത്തെതുടർന്നു രാജീവ്ഗാന്ധിയായി അടുത്ത പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ നിർബന്ധപ്രകാര കോൺഗ്രസ്–അണ്ണാ ഡിഎംകെ സംഖ്യത്തിന്റെ തമിഴ്നാട്ടിലെ മുഖ്യപ്രചാരക ജയലളിതയായി. ആ സഖ്യം വൻഭൂരിപക്ഷത്തോടെ വിജയിച്ചു. പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയ എംജിആറിന് അന്ന് ഉച്ചാരണത്തിൽ നേരിയ ബുദ്ധിമുട്ടുണ്ടായിരുന്നു.

ജയലളിത അക്കാലത്തു പലതവണ അദ്ദേഹത്തെ കാണാൻ ശ്രമിച്ചുവെങ്കിലും അതൊക്കെ ജാനകി തടഞ്ഞു. ജയലളിത വിട്ടുകൊടുത്തില്ല. അതിനിടെ ഡൽഹിയിൽവച്ച് അവിചാരിതമായി എംജിആറിനെ കണ്ടുമുട്ടാൻ ജയലളിതയ്ക്കു കഴിഞ്ഞു. എം.ജി.ആറിന് ഇടക്കാലത്തുണ്ടായ തെറ്റിദ്ധാരണകളെല്ലാം മാറി. വീണ്ടും എഐഎഡിഎംകെയുടെ പ്രൊപ്പഗൻഡാ സെക്രട്ടറി പദം ജയലളിതയ്ക്കായി. ഇതിനിടെ മധുരയിൽ നടത്തിയ വമ്പൻ എംജിആർ ഫാൻസ് ക്ലബ് കോൺഫറൻസിനു ജയലളിതയെയും ജാനകിയെയും ഒരേ വിമാനത്തിൽ എംജിആർ എത്തിച്ചു. അന്നത്തെ കൂറ്റൻ ജാഥ ഫ്ലാഗ് ഓഫ് ചെയ്തത് ജയലളിതയായിരുന്നു. ആ ചടങ്ങിൽവച്ച് ജയലളിത ആറടി നീളമുള്ള സ്വർണം പൂശിയ ചെങ്കോൽ എംജിആറിനു സമ്മാനിച്ചു. അവർ അദ്ദേഹത്തിന്റെ കാൽ തൊട്ടു വന്ദിച്ചു.

ജനമിളകി. നാടു നടുക്കുന്ന കൈയടികൾ! പക്ഷേ, ആ യോഗത്തിൽ ആദ്യാവസാനം ജയ ജാനകിയോടു പ്രകടമായ അകൽച്ച കാണിച്ചു. ജാനകിക്കതു വല്ലാതെ നൊന്തു. അത് എംജിആറിനെയും അലോസരപ്പെടുത്തി. പിന്നെ ഏറെക്കാലം എംജിആർ ജാനകിയുടെ നിയന്ത്രണത്തിലായിരുന്നു. താമസിയാതെ, എം.ജി.ആർ. മരിച്ചുവെന്ന വാർത്ത ഇടിത്തീ മാതിരി ജയയുടെ ചെവിയിലെത്തി. എം.ജി.ആറിന്റെ വസതിയായ രാമാവരം ഗാർഡൻസിലേക്കു ജയ പാഞ്ഞെത്തി. പക്ഷേ, ആ വീട്ടിൽ അവർക്ക് പ്രവേശനം കിട്ടിയില്ല. ജയ കാറിൽതന്നെ ദുഃഖം കടിച്ചമർത്തി കുറേനേരമിരുന്നു. പിന്നെ വീടിന്റെ വാതിലിൽ ശക്തിയായി ഇടിച്ചു. വാതിൽ തുറന്നെങ്കിലും അപ്പോൾത്തന്നെ ആ വാതിൽ കൊട്ടിയടച്ചു. ജയ പോയ വഴികളിലെ വാതിലുകൾ എല്ലാം അടഞ്ഞു.ഒടുവിൽ മൃതദേഹം രാജാജി ഹാളിലാണെന്നറിഞ്ഞ് അങ്ങോട്ടു പാഞ്ഞു. വെള്ള നിറമുള്ള ഫുൾ സ്ലീവ്‌ ഷർട്ട് ധരിച്ച് ഫർ ക്യാപ് വച്ച് കറുത്ത കണ്ണട ധരിച്ച് നീണ്ടുനിവർന്നു കിടക്കുന്ന ആ മൃതദേഹത്തിനടുത്തു ജയ പൊട്ടിക്കരഞ്ഞുനിന്നു. ഒന്നല്ല, രണ്ടുനാൾ. ആദ്യ ദിവസം 13 മണിക്കൂർ. രണ്ടാമത്തെ ദിവസം എട്ടു മണിക്കൂർ നിന്ന നിൽപ്പിൽ.

ജാനകിയുടെ ആൾക്കാരുടെ പരിഹാസവാക്കുകൾക്കു പ്രതികരിക്കാതെ ജയലളിത പ്രതിമ കണക്കെ നിൽക്കുകയായിരുന്നു. മൃതദേഹം ശ്മശാനത്തിലേക്കെടുക്കാൻ ഗൺകാരേജിൽ വച്ചു. ആൾക്കാർക്ക് റീത്ത് വയ്ക്കാനുള്ള സൗകര്യത്തിനാണു ഗൺകാരേജ് തയാറാക്കിയത്. ഡ്യൂട്ടിയിലുള്ള പട്ടാളക്കാർ ജയലളിതയെ ആ ഗൺകാരേജിലെ സീറ്റിലിരിക്കാൻ സഹായിച്ചു. ഉടൻ ജാനകിയുടെ അനന്തരവൻ ദീപനും ഡോ. കെ.പി. രാജേന്ദ്രനും ജയലളിതയെ അവിടെനിന്നു വലിച്ചു പുറത്തിട്ടു. ജനം പ്രതിഷേധിച്ചപ്പോൾ അവർക്കു പിൻമാറേണ്ടിവന്നു.ജയലളിത വീണ്ടും ഗൺകാരേജിൽ കയറിയിരുന്നു. എംജിആറിന്റെ മരണസമയത്ത് പാർട്ടിക്കു നല്ല ഭൂരിപക്ഷമുണ്ടായിരുന്നതിനാലും ജാനകി നല്ലൊരു വാഭാഗം എംഎൽഎമാരെ സ്വാധീനിച്ചിരുന്നതിനാലും ജാനകി തന്നെയായി മുഖ്യമന്ത്രി. 1988 ജനുവരി ഏഴിനു ജാനകി മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു.

സഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള തീയതി ജനുവരി 28 ആയിരുന്നു. അന്നു തമിഴ്നാട് നിയമസഭ പ്രക്ഷുബ്ധമായി. സ്പീക്കർ ജാനകി പക്ഷത്തായിരുന്നു. ജയലളിത ഗ്രൂപ്പും കോൺഗ്രസുമാണ് അന്നു ബഹളംവച്ചത്. ഗുണ്ടകൾ സഭയ്ക്കകത്തു കയറി ജയലളിത ഗ്രൂപ്പിലുള്ളവരെ കൈയേറ്റം ചെയ്തു. അങ്ങനെ തമിഴ്നാട് നിയമസഭയുടെ ചരിത്രത്തിലാദ്യമായി പൊലീസ് നിയമസഭയ്ക്കകത്തു കയറി സാമാജികരെ ലാത്തിച്ചാർജ് ചെയ്തു. ആ ബഹളത്തിനിടയിൽ ജാനകിയ്ക്കെതിരെയുള്ള അവിശ്വാസ പ്രമേയം പരാജയപ്പെട്ടതായി സ്പീക്കർ പ്രഖ്യാപിച്ചു. ജയലളിത അടങ്ങിയിരുന്നില്ല. ജനാധിപത്യം കൊല ചെയ്യപ്പെട്ടതായി കാണിച്ച് ജയ ഗവർണർക്കു കത്തെഴുതി. ഗവർണർ അതനുസരിച്ച് ജാനകി ഗവൺമെന്റിനെ പിരിച്ചുവിടാൻ ശുപാർശ ചെയ്തു. അങ്ങനെ തമിഴ്നാടിന്റെ ഭരണം ജയലളിതയുടെ കൈകളിലെത്തി. ജയലളിതയ്ക്കെതിരെ ജാനകി ഉറഞ്ഞുതുള്ളി. ജയയെ നശിപ്പിക്കാനുള്ള എല്ലാ വഴികളും അവർ പയറ്റി. ജയലളിത വജ്രായുധംതന്നെയെടുത്തു. ‘‘എം.ജി.ആർ. മരിക്കുന്നതിനു തലേന്ന് കുടിച്ചത് വിഷം ചേർത്ത ബട്ടർമിൽക്കാണ്. അത് ആരാണു നൽകിയത്?’’ ആ ചോദ്യം തമിഴ്നാട്ടിലാകെ അലതല്ലി.

തമിഴ്നാട്ടിൽ 1989ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എംജിആർ മത്സരിച്ച ആണ്ടിപ്പെട്ടിയിൽ ജാനകി തോറ്റു തുന്നംപാടി. ജാനകിയുടെ മിക്ക സ്ഥാനാർഥികൾക്കും കെട്ടിവച്ച കാശ് പോയി. ജയലളിത പ്രതിപക്ഷ നേതാവായി.അതോടെ ജാനകി രാഷ്ട്രീയം വിട്ടു. എഡിഎംകെ ജയലളിതയുടെ കീഴിൽ അണിനിരന്നു…. അന്നു മുഖ്യമന്ത്രി കരുണാനിധിയായിരുന്നു. അദ്ദേഹം ജയലളിതയ്ക്കെതിരെ കേസുകൾ ഒാരോന്നായി പടച്ചെടുത്തു… ഇതെ തുടർന്ന് ഒരു ദിവസം സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്പോരായി. ബജറ്റ് പ്രസംഗം വരെ തടസ്സപ്പെടുത്തി ജയലളിത പ്രസംഗം തുടർന്നപ്പോൾ ചേരിപ്പോരായി. സ്പീക്കർ സഭ പിരിച്ചുവിട്ടു. അതിനിടെ ജയലളിതയെ ഒരു ഡിഎംകെ അംഗം സാരിക്കു പിടിച്ചു വലിച്ചു. തറയിൽ വീണ ജയലളിതയെ ഒരു എഐഎഡിഎംകെ അംഗമാണു കൈക്കു പിടിച്ചുയർത്തിയത്. പാർട്ടിക്കാരുടെ സുരക്ഷിത വലയത്തിനുള്ളിലൂടെയാണു ജയലളിത അന്നു വീട്ടിലേക്കു മടങ്ങിയത്.

അന്നവരൊരു ശപഥം ചെയ്തു: ‘‘സഭയിൽ പരസ്യമായി വസ്ത്രാക്ഷേപം ചെയ്ത് അപമാനിക്കപ്പെട്ട എനിക്കിപ്പോൾ പുരാണത്തിലെ പാഞ്ചാലിയുടെ മനസ്സാണ്. മുഖ്യമന്ത്രിയായിട്ടല്ലാതെ ഇനി ഞാൻ സഭയിലേയ്ക്കു വരില്ല” അതൊരു പ്രതി‍ഞ്ജയായിരുന്നു. ഇതിനിടെ കേന്ദ്രത്തിൽ വി.പി.സിംഗ് ഗവണ്മെന്റ് വീണു. പകരം ചന്ദ്രശേഖർ അധികാരമേറ്റു. ശ്രീലങ്കൻ തീവ്രവാദികളുമായി സഹകരിക്കുന്ന കരുണാനിധി സർക്കാരിനെ പിരിച്ചുവിട്ടു. തമിഴ് ജനതയുടെ വികാരം ആളിക്കത്തിച്ച് ഇലക‍്ഷനെ നേരിടാൻ ഒരുങ്ങുകയായിരുന്നു കരുണാനിധി. അപ്പോഴാണ് 1991 മേയിൽ ശ്രീപെരുംപുതൂരിൽവച്ചുണ്ടായ ബോംബാക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. രാജീവിന്റെ മരണംമൂലമുണ്ടായ സഹതാപതരംഗത്തിൽ ജയലളിത തമിഴ്നാടിന്റെ പ്രിയങ്കരിയായ മുഖ്യമന്ത്രിയായി. എം.ജി.ആറിന്റെ പ്രിയപ്പെട്ട അമ്മു തമിഴ്നാടിന്റെ മുഴുവൻ അമ്മയായി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.