രാഹുല്‍ പത്രിക സമര്‍പ്പിച്ചു: ആവേശച്ചൂടില്‍ വയനാട്

രാഹുല്‍ പത്രിക സമര്‍പ്പിച്ചു: ആവേശച്ചൂടില്‍ വയനാട്
April 04 12:53 2019 Print This Article

കല്‍പ്പറ്റ: രാജ്യം ഉറ്റുനോക്കുന്ന മത്സരത്തിനു കളമൊരുങ്ങിയ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11 45 ഓടെ കലക്ടറേറ്റിലെത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

രണ്ടാം ഗേറ്റ് വഴി കളക്ടേറ്റിനകത്തേക്ക് പോയ രാഹുലിനൊപ്പം അഞ്ച് പേരാണ് ഉണ്ടായിരുന്നത്. പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്,കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി സിദ്ദിഖ്, മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് എന്നിവരാണ് രാഹുലിനൊപ്പം കളക്‌ട്രേറ്റില്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. കര്‍ശന സുരക്ഷയാണ് കളക്‌ട്രേറ്റിലും പരിസരത്തും ഒരുക്കിയിരുന്നത്. നാല് സെറ്റ് പത്രികകളാണ് രാഹുല്‍ ഗാന്ധി നല്‍കിയത്.

രാഹുലും പ്രിയങ്കയും എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടിലെ താല്‍ക്കാലിക ഹെലിപാഡിലാണ് വന്നിറങ്ങിയത്. ഇരുവരേയും കാണാന്‍ വന്‍ ജനാവലിയാണ് എത്തിയിട്ടുള്ളത്. കനത്ത സുരക്ഷയിലാണ് ദിവസങ്ങളായി വയനാട്. എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ വന്നിറങ്ങിയ രാഹുലിനെയും പ്രിയങ്കയെയും യു.ഡി.എഫ് നേതാക്കള്‍ സ്വീകരിച്ചു. ഇനി രാഹുലും പ്രിയങ്കയും പങ്കെടുക്കുന്ന റോഡ് ഷോക്കുള്ള ഒരുക്കങ്ങള്‍ തകൃതിയിലാണ്. രാഹുലിന്റെ ചിത്രമുള്ള ടീഷര്‍ട്ടും തൊപ്പിയും ധരിച്ച്‌ ആയിരക്കണക്കിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റാലിയെ അനുഗമിക്കും. കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം രാഹുല്‍ മടങ്ങും.

വൈത്തിരി വെടിവെപ്പിനു തിരിച്ചടിക്കുമെന്ന മാവോയിസ്റ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയിലാണ് മേഖല . എസ്.പി.ജി നിയന്ത്രണത്തിലാണ് കല്‍പറ്റ. രാഹുലിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി താമരശേരി ചുരത്തില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെ ചരക്ക് വാഹനങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ രാത്രിയോടെയാണ് രാഹുല്‍ കേരളത്തിലെത്തിയത്. കരിപ്പൂര്‍ വിമാന താവളത്തില്‍ നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും നേതൃത്വത്തിലായിരുന്നു സ്വീകരിച്ചുകൊണ്ടുപോയത്. കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരുന്നു താമസം.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാഹുല്‍ ഗാന്ധിക്കായി മണിക്കൂറുകളോളമാണ് പ്രവര്‍ത്തകര്‍ കാത്തിരുന്നത്. ഒടുവില്‍ ആവേശം അണപൊട്ടി ഒഴുകി. പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷം രാഹുലും പ്രിയങ്കയും റോഡ് മാര്‍ഗം കോഴിക്കോട്ടേക്ക് തിരിക്കുകയായിരുന്നു. ഗസ്റ്റ് ഹൗസിലെത്തിയപ്പോഴും പ്രവര്‍ത്തകരുടെ ആവേശപ്രകടനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കളുമായി ഗസ്റ്റ് ഹൗസില്‍ അല്‍പ നേരം കൂടിക്കാഴ്ച.

രാവിലെ പത്തു മണി കഴിഞ്ഞ് ഗസ്റ്റ് ഹൗസില്‍ നിന്നും വിക്രം മൈതാനത്തേക്ക്. അവിടെ നിന്നും ഹെലികോപ്ടര്‍ മാര്‍ഗം വയനാട്ടേക്ക് തിരിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.