യുപിയില്‍ പോലീസുകാരനെ കൊലപ്പെടുത്തിയ സംഭവം: നാല് പേര്‍ അറസ്റ്റില്‍

യുപിയില്‍ പോലീസുകാരനെ കൊലപ്പെടുത്തിയ സംഭവം: നാല് പേര്‍ അറസ്റ്റില്‍
December 04 19:16 2018 Print This Article

ലക്നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിന് സമീപം മഹവ് ഗ്രാമത്തില്‍ പശുസംരക്ഷകര്‍ പോലീസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ബജറംഗ്ദള്‍ നേതാവ് യോഗേഷ് രാജും മറ്റൊരാളുമാണ് കേസിലെ മുഖ്യപ്രതികളെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ ഇരുവരും ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

അതേസമയം മരിച്ച പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിംഗിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഇടത് കണ്ണിന് മുകളില്‍ വെടിയേറ്റാണ് പോലീസുകാരന്‍ മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കല്ലേറില്‍ മരിച്ചുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ഇതോടെ സുബോധ് കുമാറിന് നേരെ നടന്ന ബോധപൂര്‍വമായ ആക്രമണമാണ് ബുലന്ദ്ഷഹറില്‍ നടന്നതെന്ന നിഗമനത്തിലാണ് പോലീസ്. കേസിലെ മുഖ്യപ്രതിയായ യോഗേഷ് രാജായിരുന്നു പശുവിന്‍റെ ജഡം കണ്ടതിലെ പരാതിക്കാരന്‍. പ്രദേശത്ത് 25 ഓളം പശുക്കളുടെ അഴുകിയ ജഡങ്ങള്‍ നാട്ടുകാര്‍ കണ്ടുവെന്ന് ആരോപിച്ചായിരുന്നു ഇയാളുടെ പരാതി. പശുവിന്‍റെ ജഡവുമായി പ്രതിഷേധക്കാര്‍ പോലീസ് സ്റ്റേഷന് മുന്നിലെത്തുകയും തുടര്‍ന്ന് ദേശീയപാത ഉപരോധിക്കുകയും ചെയ്തതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.

പോലീസിനെതിരേ രൂക്ഷമായി സംസാരിച്ച യോഗേഷിനെ അനുനയിപ്പിക്കാന്‍ മരിച്ച സുബോധ് കുമാര്‍ ശ്രമിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ദേശീയപാത ഉപരോധിച്ചവരെ നീക്കാന്‍ പോലീസ് ശ്രമം തുടങ്ങിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ആദ്യം പോലീസ് വാഹനത്തിനും പിന്നീട് പ്രദേശത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീയിടുകയായിരുന്നു. ഇതിനിടെ പോലീസിനെതിരേ വ്യാപക കല്ലേറുമുണ്ടായി.

കല്ലേറില്‍ മരിച്ച സുബോധ് കുമാറിന്‍റെ തലയ്ക്ക് സാരമായ പരിക്കേറ്റു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പിന്നാലെ എത്തിയ അക്രമികള്‍ ഇയാളെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. മരിച്ച പോലീസുകാരന്‍ മൊബൈല്‍ ഫോണും സര്‍വീസ് തോക്കും അക്രമികള്‍ കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്.

മരിച്ച സുബോധ് കുമാറിന്‍റെ കുടുംബത്തിന് 40 ലക്ഷം രൂപയും അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ക്ക് 10 ലക്ഷം രൂപയും കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ യുപി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 27 പേര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 60 ഓളം പേര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം പശുവിനെ കൊന്നവര്‍ക്കെതിരേ ഒരു നടപടിയും സ്വീകരിക്കാന്‍ പോലീസ് തയാറാകാതിരുന്നതിനാലാണ് കലാപമുണ്ടായതെന്ന് ബിജെപി എംഎല്‍എ ദേവേന്ദ്ര ലോധി പ്രതികരിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.