ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ സ്‌ഫോടനം : ഈജിപ്തില്‍ അടിയന്തരാവസ്ഥ

ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ സ്‌ഫോടനം : ഈജിപ്തില്‍ അടിയന്തരാവസ്ഥ
April 11 05:15 2017 Print This Article

കെയ്റോ: കഴിഞ്ഞ ദിവസം ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് സീസി ഈജിപ്തില്‍ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

രാജ്യ സംരക്ഷണം മുന്‍ നിര്‍ത്തിയും സുരക്ഷയ്ക്കു ഭീഷണിയാവുന്ന ശക്തികളെ തടയുന്നതിനും ആണ് അടിയന്തരാവസ്ഥ നടപ്പാക്കുന്നതെന്ന് സീസി പറഞ്ഞു. തീവ്രവാദം, ഭീകരത എന്നിവയെ നേരിടുന്നതിനു ഉന്നതതലസമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

46 പേരുടെ ജീവനപഹരിച്ച സ്ഫോടനങ്ങള്‍ക്കു പിന്നാലെ വിളിച്ചുചേര്‍ത്ത പ്രതിരോധ വിഭാഗത്തിന്റെ അടിയന്തര യോഗത്തിനു ശേഷമാണ് സീസി ഇക്കാര്യം അറിയിച്ചത്. ഡെല്‍റ്റ പ്രദേശത്തെ ത്വന്‍തയിലെ ചര്‍ച്ചിലാണ് ആദ്യ സ്ഫോടനമുണ്ടായത്. അലക്സാന്‍ഡ്രിയയിലെ ചര്‍ച്ചിന് മുന്നിലായിരുന്നു രണ്ടാമത്തെ സ്ഫോടനം. ഇരു സ്ഫോടനങ്ങളുടെയും ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.

കുറ്റവാളികളെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്താന്‍ സുരക്ഷാ വിഭാഗത്തിന് സീസി നിര്‍ദേശം നല്‍കി. സംഭവങ്ങളോട് സത്യസന്ധമായും ഉത്തരവാദിത്തത്തോടെയും പ്രതികരിക്കണമെന്നു ഈജിപ്ഷ്യന്‍ മാധ്യമങ്ങളെ അദ്ദേഹം ഓര്‍മിപ്പിച്ചു. രാജ്യത്തെ ഭീകരപ്രവര്‍ത്തനങ്ങളെ നേരിടുന്നതിന് പുതിയ നിയമം പുറപ്പെടുവിക്കും.

ഭീകരതയെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങളെ അന്താരാഷ്ട്ര സമൂഹം വിചാരണ ചെയ്യണമെന്നും കുഴപ്പക്കാരെയും ഭീകരരെയും പരാജയപ്പെടുത്താന്‍ ഈജിപ്തിന് ശേഷിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014 ഒക്ടോബര്‍ മുതല്‍ ഈജിപ്തിലെ വടക്കന്‍ സിനായ് മേഖലയില്‍ അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുണ്ട്. അതേസമയം, സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ട നിരവധി പേരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.