ജിഷ്ണുവിന്റെ അമ്മ മഹിജയും കുടുംബാംഗങ്ങളും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ജിഷ്ണുവിന്റെ കുടുംബം മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിച്ചതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഇക്കാര്യം സർക്കാർ പ്രതിനിധികൾ എഴുതി ഒപ്പിട്ടു നൽകിയതിനു പിന്നാലെ മഹിജയും മകൾ അവിഷ്ണയും അമ്മാവൻ ശ്രീജിത്തും മറ്റു കുടുംബാംഗങ്ങളും അഞ്ച് ദിവസം നീണ്ടുനിന്ന നിരാഹാരസമരം അവസാനിപ്പിക്കുകയായിരുന്നു.കുടുംബാംഗങ്ങൾക്ക് ഐക്യദാർഢ്യവുമായി നാദാപുരം വളയത്തെ വീട്ടിൽ നിരാഹാരം നടത്തിവന്ന അവിഷ്ണയും സമരം അവസാനിപ്പിച്ചു. പ്രതികളുടെ അറസ്റ്റും ഡിജിപി ഓഫീസിനു മുന്നിൽ അതിക്രമം കാട്ടിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേയുള്ള നടപടിയും ഉൾപ്പെടെയുള്ള എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതിനെത്തുടർന്നാണു സമരം അവസാനിപ്പിക്കുന്നതെന്നു ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്ത് മാധ്യമങ്ങളോടു പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ മഹിജയെ ഫോണിൽ വിളിച്ചിരുന്നു. പ്രതികളെ മുഴുവൻ പിടികൂടാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. ഇന്നലെ ഒരു പ്രതിയെ പിടികൂടി. മറ്റുള്ളവരെയും ഉടൻ പിടികൂടുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും തങ്ങളുടെ കുടുംബത്തിനു കാവലാളായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതു വിശ്വസിക്കുന്നു. ഐജിയുടെ റിപ്പോർട്ടിനെക്കാൾ വലുതാണു മുഖ്യമന്ത്രിയുടെ ഐക്യദാർഢ്യമെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങൾ തെറ്റാണെന്നും ശ്രീജിത്ത് പറഞ്ഞു. ഷാജർഖാനും കുടുംബവുമാണു തങ്ങൾക്ക് തിരുവനന്തപുരത്ത് താമസം ഒരുക്കിയത്. ഇവരെ ഉടൻ മോചിപ്പിക്കും. എന്നാൽ, ഷാജഹാനും ഹിമവൽ ഭദ്രാനന്ദയും എങ്ങനെ തങ്ങളുടെ കൂട്ടത്തിൽ വന്നുവെന്ന് അറിയില്ല. തങ്ങളുടെ സമരത്തിന്റെ വിജയം കേരളജനതയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. താൻ തന്റെ കുടുംബത്തിനുവേണ്ടി നിലകൊണ്ട ഒരാൾ മാത്രമാണ്. യഥാർഥ നേതാക്കൾ മഹിജയും അവിഷ്ണയും അശോകനുമാണ്. മുഖ്യമന്ത്രിക്കും പിന്തുണയുമായി കൂടെ നിന്നവർക്കും ജിഷ്ണുവിന്റെ കൂട്ടുകാർക്കും നന്ദി അറിയിക്കുന്നതായും ശ്രീജിത്ത് പറഞ്ഞു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.