സോൾ∙ ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റതിനുശേഷം ആദ്യ മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയയുടെ പ്രകോപനം. ഇന്നു പുലർച്ചെ നടന്ന ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഉത്തര കൊറിയ പ്രസ്താവനയിൽ അറിയിച്ചു. ജപ്പാനോട് ചേര്‍ന്നുള്ള സമുദ്രത്തിന്‍റെ 500 കിലോമീറ്ററിനുള്ളിലാണ് മിസൈല്‍ പതിച്ചെന്നും അവർ അറിയിച്ചു.
മിസൈല്‍ പരീക്ഷണം നടന്നതായി അമേരിക്കയും ജപ്പാനും സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനീസ് അതിർത്തിയോടു ചേർന്നുള്ള ബാങ്ഹ്യോൻ നഗരത്തിനു സമീപത്തായിരുന്നു പരീക്ഷണം. എന്നാൽ, പരീക്ഷണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഉത്തര കൊറിയൻ അധികൃതർ തയാറായില്ല. ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തെ ദക്ഷിണ കൊറിയ അപലപിച്ചു. മിസൈൽ പരീക്ഷണവുമായി ബന്ധപ്പെട്ട യുഎൻ നിയന്ത്രണങ്ങൾക്ക് വിരുദ്ധമാണ് ഉത്തര കൊറിയയുടെ നടപടിയെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച ദക്ഷിണകൊറിയയിലെത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി, മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ ഉത്തര കൊറിയക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. അഞ്ച് അണുപരീക്ഷണങ്ങളും ഒട്ടേറെ മിസൈൽ പരീക്ഷണങ്ങളും നടത്തിക്കഴിഞ്ഞ ഉത്തരകൊറിയ, യുഎസ് കേന്ദ്രങ്ങളെ ആക്രമിക്കാന്‍ കഴിയുന്ന ആയുധങ്ങൾ നിർമിക്കാനുള്ള പരീക്ഷണത്തിലാണ്. അമേരിക്കയെ ആക്രമിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷണം അവസാനഘട്ടത്തിലാണെന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പുതുവർഷ സന്ദേശത്തിൽ പ്രഖ്യാപിച്ചിരുന്നു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.